തരൂരിന്‍റെ കണ്ണട സ്ഥിരം കാണുന്ന ടൈപ്പ് കണ്ണടയല്ല. മാഗ്നെറ്റിക്കാണ്
തിരുവനന്തപുരം: സ്ഥാനാർത്ഥികൾക്കെല്ലാം ഓരോരോ പ്രത്യേകതകളും ശീലങ്ങളും ഇഷ്ടങ്ങളുമുണ്ടാകും. തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനുമുണ്ട് ഒരു ശീലം. വർഷങ്ങളായി ശശി തരൂരിനൊപ്പം ഒരു മാഗ്നറ്റിക്ക് കണ്ണടയും കഴുത്തിൽ ഒരു എയർ പ്യൂരിഫയറുമുണ്ട്.
തരൂരിന്‍റെ കണ്ണട സ്ഥിരം കാണുന്ന ടൈപ്പ് കണ്ണടയല്ല. മാഗ്നെറ്റിക്കാണ്. മാഗ്നെറ്റിക്ക് മാത്രമല്ല, മറവിക്കും തരൂർ കണ്ടെത്തിയ ഒരു പരിഹാരമാണിത്- "ഞാൻ കണ്ണട മറക്കും, അല്ലെങ്കിൽ വീണ് പൊട്ടിപ്പോകും. ദൂരകാഴ്ചയ്ക്ക് മാത്രമേ എനിക്ക് കണ്ണട ആവശ്യമുള്ളൂ. മിക്കപ്പോഴും പോക്കറ്റിലായിരിക്കും. മുണ്ടുടുക്കുമ്പോള്‍ പോക്കറ്റും ഇല്ലല്ലോ. അപ്പോള്‍ വീഴും, ചവിട്ടുമ്പോള്‍ പൊട്ടും. മൂന്ന് മാസത്തിനുള്ളിൽ ആറ് തവണയെങ്കിലും കണ്ണട പൊട്ടിപ്പോകും. മാഗ്നെറ്റിക്ക് ആയതോടെ മറക്കില്ല. കഴുത്തിൽ തൂക്കിയിട്ടാൽ മതി. പോക്കറ്റും ആവശ്യമില്ല"
വിദേശത്ത് നിന്നിറക്കിയ കണ്ണടയ്ക്കൊപ്പം ഒരു എയർപ്യൂരിഫയറും കൂടി കഴുത്തിൽ തൂങ്ങിയിട്ട് കാലം കുറെയായി. ദില്ലിയിലെ വായു മലിനീകരണത്തെ പേടിച്ചാണ് എയർ പ്യൂരിഫയർ വാങ്ങിച്ചത്. ചുറ്റുമുള്ള വായുവിനെ വൃത്തിയാക്കാനാണിത്. അണുക്കളെയും വൈറസിനെയും കൊല്ലുമെന്ന് പറയുന്നുണ്ട്. പക്ഷേ തനിക്ക് അക്കാര്യം ഉറപ്പില്ലെന്നും ഇടയ്ക്ക് ജലദോഷം വരാറുണ്ടെന്നും തരൂർ പറഞ്ഞു. അതിവേഗം മാറുന്ന കാലത്ത്, സാങ്കേതിക വിദ്യയുടെ സഹായം പരമാവധി ഉറപ്പാക്കണമെന്നാണ് തരൂർ ലൈൻ.

