സിപിഎം വിട്ട ജി. സുധാകരനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ 'ചെറ്റത്തരം' പ്രയോഗം   വിവാദത്തിൽ. മുഖ്യമന്ത്രിയുടെ പ്രയോഗത്തെ എ കെ ബാലൻ ന്യായീകരിച്ചപ്പോൾ, താൻ ചെറ്റപ്പുരയിൽ വളർന്നവനാണെന്നും ആ വിളിയിൽ അഭിമാനിക്കുന്നുവെന്നും സുധാകരൻ തിരിച്ചടിച്ചു.

തിരുവനന്തപുരം: സിപിഎം വിട്ട് അമ്പലപ്പുഴയിൽ കോൺഗ്രസ് പിന്തുണയോടെ മത്സരിക്കുന്ന ജി. സുധാകരനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ ‘ചെറ്റത്തരം’ പ്രയോഗത്തെ ന്യായീകരിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ എ കെ ബാലൻ. ജി. സുധാകരൻ കാണിച്ചത് ‘ചെറ്റത്തരമെന്ന’ മുഖ്യമന്ത്രിയുടെ പ്രയോഗം ചർച്ചയാക്കേണ്ടേ കാര്യമില്ലെന്നാണ് ബാലന്റെ വാദം. മുഖ്യമന്ത്രി ജി സുധാകരനെ ചെറ്റയെന്ന് വിളിച്ചിട്ടില്ല. ചെറ്റത്തരമെന്നാണ് പറഞ്ഞതെന്നാണ് ബാലന്റെ ന്യായീകരണം. വഞ്ചന നിറഞ്ഞ സമീപനം ജി സുധാകരൻ സ്വീകരിച്ചപ്പോൾ ഉചിതമായ വാക്ക് മുഖ്യമന്ത്രി ഉപയോഗിച്ചു. ജി സുധാകരൻ അധഃപതിച്ച് പോയതിൽ വിഷമമുണ്ടെന്നും കോൺഗ്രസിൽ ചേർന്നത് കൊണ്ടാണ് ജി സുധാകരൻ ഉത്തമനായ കമ്യുണിസ്റ്റായി പ്രതിപക്ഷ നേതാവിന് തോന്നിയതെന്നും ബാലൻ പറഞ്ഞു. 

ചെറ്റത്തരം എന്ന വാക്കിന് ഇംഗ്ലിഷ്- മലയാളം നിഘണ്ടുവില്‍ അര്‍ത്ഥമായി പറയുന്നത് അല്‍പ്പത്തം, ഹീനത എന്നിങ്ങനെയാണ്. അല്‍പ്പത്തം നിറഞ്ഞ പെരുമാറ്റമായിപ്പോയി ജി സുധാകരന്റേത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ബാലന്‍ വിശദീകരിച്ചു. കോൺഗ്രസിന്റെ സഹായത്തോടെ സുധാകരന് വോട്ട് പിടിക്കാൻ എങ്ങനെ കഴിയുന്നുവെന്നും ബാലൻ ചോദിച്ചു. 

പാര്‍ട്ടി വിട്ട് അമ്പലപ്പുഴയില്‍ യുഡിഎഫ് പിന്തുണയോടെ മല്‍സരിക്കുന്ന മുന്‍ മന്ത്രി ജി.സുധാകരനെ കുറിച്ചുള്ള ചോദ്യത്തിനാണ് ‘ചെറ്റത്തരം’ പ്രയോഗം മുഖ്യമന്ത്രി നടത്തിയത്. ജി.സുധാകരന്‍ കാണിച്ചത് ചെറ്റത്തരമാണെന്നായിരുന്നു പിണറായി വിജയൻ പറഞ്ഞത്. സുധാകരനെക്കുറിച്ച് പറയാന്‍ മറ്റൊരു വാക്കില്ലെന്നും പിണറായി ആവര്‍ത്തിച്ചു. 

ഇതോടെ മറുപടിയുമായി ജി സുധാകരനും രംഗത്തെത്തി. ചെറ്റയെന്ന വിളിയിൽ അഭിമാനം കൊളളുന്നുവെന്നും ചെറ്റ എന്നത് അടിസ്ഥാന വര്‍ഗത്തിന്റെ പുരയാണ്. ചെറ്റപ്പുരയും ചെറ്റക്കുടിലും പാവപ്പെട്ടവന്‍റെ വീടാണ്. ചെറ്റ എന്ന് വിളിച്ച് ആക്ഷേപിക്കുന്നത് ചെറ്റപ്പുരകളെയാണ്. 18 വയസുവരെ ഞാന്‍ ജീവിച്ചത് ചെറ്റപ്പുരയിലാണെന്നും സുധാകരന്‍ പറഞ്ഞു.