അന്ന് കെഎസ്‌യു വിരുദ്ധനായിരുന്നു സുധാകരനെന്ന് എകെ ബാലന്‍, പിണറായിക്കെതിരായ ആരോപണം ഇല്ലാത്തതെന്നും പ്രതികരണം
കോൺഗ്രസിനെയും കെഎസ് യുവിനെയും വളർത്തിയത് താനാണെന്ന് കാണിക്കാനാണ് സുധാകരൻ ശ്രമിക്കുന്നത്. യഥാർത്ഥത്തിൽ കെഎസ് യുവിനെയും കോൺഗ്രസിനെയും തളർത്തിയത് സുധാകരനാണ്-ബാലൻ കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ വെളിപ്പെടുത്തലുകളെ ശരിവെച്ച് മന്ത്രി എകെ ബാലൻ. ബ്രണ്ണൻ കോളേജിൽ വെച്ച് നടന്ന കാര്യങ്ങളെ കുറിച്ച് പിണറായി പറഞ്ഞതെല്ലാം ശരിയാണ്. സുധാകരൻ ഇല്ലാത്ത കാര്യങ്ങളാണ് പറഞ്ഞത്. അത് അദ്ദേഹത്തെ അറിയുന്ന എല്ലാ കോൺഗ്രസുകാരും പറയുമെന്നും ബാലൻ പ്രതികരിച്ചു.
കോൺഗ്രസിനെയും കെഎസ്യുവിനെയും വളർത്തിയത് താനാണെന്ന് കാണിക്കാനാണ് സുധാകരൻ ശ്രമിക്കുന്നത്. യഥാർത്ഥത്തിൽ കെഎസ് യുവിനെയും കോൺഗ്രസിനെയും തളർത്തിയത് സുധാകരനാണ്. അന്ന് എസ്എഫ്ഐ അനുകൂല നിലപാടെടെടുത്ത് കെഎസ്യുവിനെ തകർക്കാൻ ശ്രമിച്ചയാളാണ് സുധാകരൻ. അത് മുല്ലപ്പള്ളി നേരത്തെ ദില്ലിയിൽ പറഞ്ഞതാണെന്നും ബാലൻ കൂട്ടിച്ചേർത്തു.
അതേ സമയം തനിക്കെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളില്‍ ഒരു ബേജാറുമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. നാളെ വാര്‍ത്താസമ്മേളനത്തില്‍ മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രണ്ണൻ കോളേജിലെ സംഘർഷത്തിനിടെ പിണറായി വിജയനെ കൈകാര്യം ചെയ്തുവെന്ന കെപിസിസി അധ്യക്ഷന്‍റെ പരാമര്‍ശത്തോടെയാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. തന്നെ തല്ലിയെന്നും ചവിട്ടിയെന്നും സുധാകരൻ പറയുന്നത് സ്വപ്നത്തിലാവുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ബ്രണ്ണൻ കോളേജിൽ എന്താണ് നടന്നത് എന്നറിയാവുന്ന നിരവധി പേർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'എന്നെ സുധാകരൻ തല്ലിയതും ചവിട്ടിയതും സ്വപ്നത്തിലാവും': കടുത്ത ഭാഷയിൽ മറുപടിയുമായി മുഖ്യമന്ത്രി