പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ അഖിൽ മാരാർ. കാന്തപുരം വിഷയത്തിൽ സതീശൻ അസ്വസ്ഥനാകുന്നത് എന്തിനാണെന്ന് ചോദിച്ച അഖിൽ, താൻ ട്വന്റി ട്വന്റി സ്ഥാനാർത്ഥിയായി കൊല്ലത്ത് മത്സരിച്ചേക്കുമെന്ന സൂചനകളും നൽകി.

കൊല്ലം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിമര്‍ശനം കടുപ്പിച്ച് അഖിൽ മാരാർ. കാന്തപുരം മുസ്ലിയാർ പ്രധാനമന്ത്രിയെ കണ്ട ശേഷം നടത്തിയ പ്രസ്താവന യഥാർത്ഥത്തിൽ ബാധിക്കേണ്ടത് രാജ്യം ഭിന്നിപ്പിക്കാൻ നോക്കി നടക്കുന്ന പോപ്പുലർ ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമി പോലെയുള്ള സംഘടനകൾക്കാണ്. എന്നാൽ അവർ നിശബ്‍ദർ ആകുകയും പ്രതിപക്ഷ നേതാവ് അസ്വസ്ഥൻ ആകുകയും ചെയ്യുന്നതാണ് കണ്ടതെന്ന് അഖിൽ ഫേസ്ബുക്കിൽ കുറിച്ചു. എന്തിനാണ് മുസ്ലിം മത പണ്ഡിതർക്കില്ലാത്ത ആവലാതി ഒരു സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിന് ഉണ്ടാവുന്നത്.

തെരഞ്ഞെടുപ്പിൽ രാഷ്ട്രീയം സംസാരിക്കുന്നതിനു പകരം മതവും വർഗീയതയും ചർച്ച ആക്കുന്നതിനോട് മുൻപേ എതിരഭിപ്രായം ഉള്ള ആളാണ് താൻ. വർഗീയ ശക്തികളെ കൂട്ട് പിടിച്ചു അധികാരത്തിൽ തിരികെ എത്താം എന്ന കാഴ്ചപാട് രാഷ്ട്രീയമായി നല്ലതിനല്ല. മതവും ജാതിയും ഒക്കെ വിട്ട് ജനങ്ങൾക്ക് എങ്ങനെ സന്തോഷകരമായ ജീവിതം നൽകാം. പുതു തലമുറയ്ക്ക് മനോഹരമായ ഭാവി എങ്ങനെ നൽകാം എന്നാണ് ചിന്തിക്കേണ്ടതെന്നും അഖിൽ മാരാർ കുറിച്ചു. ജമാഅത്തെ ഇസ്ലാമിക് മാത്രമല്ല ആര്‍എസ്എസിനും പഴയ വർഗീയതയില്ല എന്ന് കാന്തപുരം ഉസ്താദിന് തോന്നിയാൽ അത്‌ അംഗീകരിക്കുകയല്ലേ വേണ്ടതെന്നും അഖിൽ ചോദിച്ചു.

അഖിൽ ട്വന്‍റി 20യിലേക്ക്

അതേസമയം, സംവിധായകൻ അഖിൽ മാരാർ ട്വന്റി ട്വന്റി സ്ഥാനാർത്ഥിയായേക്കുമെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. കൊല്ലം സീറ്റിൽ മത്സരിക്കാനാണ് സാധ്യത. ട്വന്റി ട്വന്റിയുമായി സ്ഥാനാർത്ഥി ചർച്ചകൾ നടത്തിയതായി അഖിൽ മാരാർ സ്ഥിരീകരിച്ചു. അഖിലിന് പാർട്ടിയിൽ അംഗത്വം നിലവിൽ ഇല്ലെന്നും അംഗത്വം എടുക്കാൻ തയാറാണെങ്കിൽ പരിഗണിക്കുമെന്നും ട്വന്റി ട്വന്റി നേതാവ് സാബു എം ജേക്കബ് പറഞ്ഞു. അഖിൽ മാരാർ കൊല്ലം ജില്ലയിലെ ഒരു മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ട്വന്റി ട്വന്റി നേതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ടെന്ന് അഖിൽ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, അന്തിമ തീരുമാനം നേതാക്കളാണ് പ്രഖ്യാപിക്കുകയെന്നാണ് അഖിൽ അറിയിച്ചത്. നേരത്തെ തന്നെ ഇത്തരം ചർച്ചകൾ സജീവമായിരുന്നെന്നാണ് ട്വന്റി ട്വന്റി നേതാവ് സാബു എം ജേക്കബ് പറഞ്ഞത്. അഖിലിന് പാർട്ടിയിൽ അംഗത്വം നിലവിൽ ഇല്ലെന്നും തയാറാണെങ്കിൽ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎ മറ്റ് ഘടക കക്ഷികളുമായി ആലോചിച്ച ശേഷമാകും സ്ഥാനാർഥികളെ സംബന്ധിച്ചുള്ള പ്രഖ്യാപനം എന്നും സാബു മാധ്യമങ്ങളോട് വ്യക്തമാക്കി.