ലജ്ജിക്കണം കേരളം! പൊരുതി പഠിച്ചു ജയിച്ചിട്ടും അനന്തുവിനും അക്ഷരയ്ക്കും ജോലി നിഷേധിക്കുന്നു
രണ്ട് കൊല്ലം മുമ്പ് സൈക്കോളജിയിൽ ബിരുദം നേടിയ അക്ഷരയ്ക്ക് എംഎയ്ക്ക് ചേരാൻ ആഗ്രഹമുണ്ട് പക്ഷേ പണമില്ല. ബികോം പാസായ അനന്തുവിനും ജോലി ആയിട്ടില്ല. പല ചെറിയ ജോലികളും ചെയ്തെങ്കിലും കൊവിഡ് സമയത്ത് അതും അവസാനിച്ചു.
കണ്ണൂർ: പതിനെട്ട് കൊല്ലം മുമ്പ് കണ്ണൂർ കൊട്ടിയൂരിൽ എയിഡ്സ് ബാധിതനായി മരിച്ച ഷാജിയുടെ കുട്ടികളെ രോഗികളായതിനാൽ സ്കൂളിൽ കയറ്റാതിരുന്ന സംഭവം ആരും മറന്നിട്ടുണ്ടാവില്ല. രണ്ടാം ക്ലാസുകാരി അക്ഷരയ്ക്കും ഒന്നാം ക്ലാസുകാൻ അനന്തുവിനുമൊപ്പം അമ്മ രമ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിയ സത്യാഗ്രഹത്തെ തുടർന്നാണ് അന്ന് പഠിക്കാനുള്ള അവകാശം കിട്ടിയത്.
ഏഷ്യാനെറ്റ് ന്യൂസിന്റെ കണ്ണാടി റിപ്പോർട്ട് കണ്ട് സുമനസുകൾ വീട് നന്നാക്കാനുള്ള സഹായം അന്ന് നൽകിയിരുന്നു. മിടുക്കരായി പഠിച്ച് ബിരുദം നേടിയിട്ടും രോഗികളായതിന്‍റെ പേരിൽ ഇപ്പോഴും അവഗണ നേരിടുകയാണ് ഇവർ. തനിക്കോ മക്കൾക്കോ ജോലിയോ ജീവിക്കാനുള്ള വരുമാനമോ ഇല്ലെന്നും സർക്കാർ തിരിഞ്ഞു നോക്കുന്നില്ലെന്നും രമ പറയുന്നു.
2003ലാണ് അക്ഷരയുടെയും അനന്തുവിന്റെ അവസ്ഥ പുറം ലോകം അറിയുന്നത്. അന്ന് കൊട്ടിയൂർ ശ്രീനാരായണ എൽപി സ്കൂളിലെ നാനൂറോളം കുട്ടികളെ പ്ലക്കാർഡും പിടിപ്പിച്ച് രക്ഷിതാക്കൾ റോഡിലിറക്കി. എച്ച്ഐവി ബാധിതയായ അക്ഷരയും അനന്തുവും സ്കൂളിന്റെ പടി ചവിട്ടിക്കരുതെന്ന് ഉറപ്പിച്ചായിരുന്നു ആ പ്രതിഷേധം. എയിഡ്സ് ബാധിതനായി മരിച്ച ഷാജിയുടെ കുടുംബത്തെ ഊരുവിലക്കിയതുപോലെയായിരുന്നു അന്ന്. പിന്നീട് വാർത്തയും വിവാദവുമായപ്പോൾ ഈ കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യമൊരുങ്ങി. പലരും സഹായിച്ചു. ആ പണം കൊണ്ടാണ് വീട് പുതുക്കി പണിതത്.
2016ലെ കണ്ണാടി റിപ്പോർട്ട്
രണ്ട് കൊല്ലം മുമ്പ് സൈക്കോളജിയിൽ ബിരുദം നേടിയ അക്ഷരയ്ക്ക് എംഎയ്ക്ക് ചേരാൻ ആഗ്രഹമുണ്ട് പക്ഷേ പണമില്ല. ബികോം പാസായ അനന്തുവിനും ജോലി ആയിട്ടില്ല. പല ചെറിയ ജോലികളും ചെയ്തെങ്കിലും കൊവിഡ് സമയത്ത് അതും അവസാനിച്ചു. സ്വയം ജോലി ചെയ്ത് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവസരം മാത്രമാണ് ഇവർ ആവശ്യപ്പെടുന്നത്.
വെല്ലുവിളികളെ അതിജീവിച്ചവളെന്നും പ്രതിസന്ധികളെ വിജയിച്ചവരെന്നുമൊക്കെയുള്ള വിശേഷണങ്ങൾ പോലും വെറുത്ത് തുടങ്ങിയെന്ന് പറയുന്നു അക്ഷര. അത്രയേറെ വിവേചനമാണ് പഠന കാലത്ത് നേരിട്ടത്. ഹോസ്റ്റലിൽ നിന്ന് മാറി താമസിക്കേണ്ടി വന്നു. പകരം കണ്ടു പിടിച്ച താമസ സ്ഥലം ഓൾഡ് ഏജ് ഹോം !.
ഈ മുറികളിൽ അടച്ചിട്ടിരുന്ന് മക്കൾ സ്വന്തം ജീവിതം പാഴാക്കി കളയുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് പറയുന്നു രമ. മക്കൾക്ക് സ്വന്തമായി ജോലി ചെയ്ത് ജീവിക്കാനുള്ള സാഹചര്യമാണ് ഈ അമ്മ ആവശ്യപ്പെടുന്നത്.