Asianet News MalayalamAsianet News Malayalam

Alappuzha Double Murder : റിപ്പോർട്ട് തേടാൻ കേന്ദ്രം, കേരളത്തിൽ ക്രമസമാധാനം തകർന്നെന്ന് നദ്ദ

സര്‍ക്കാര്‍ നിഷ്ക്രിയമാണെന്നും കേരളം തീവ്രവാദികളുടെ പറുദീസയായി മാറുകയാണെന്നുമാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശഖര്‍ വിമര്‍ശിച്ചത്. സംസ്ഥാനത്ത് ക്രമസമാധാന തകര്‍ച്ചയെന്ന വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും രംഗത്തെത്തി.

Alappuzha Double Murder Centre Will Seek Report From Kerala Government
Author
New Delhi, First Published Dec 19, 2021, 6:28 PM IST

ദില്ലി: ആലപ്പുഴ കൊലപാതകങ്ങളില്‍ കേരളസർക്കാരിനോട് കേന്ദ്രം റിപ്പോര്‍ട്ട് തേടും. കേരളത്തിൽ ഗുരുതരമായ ക്രമസമാധാന വീഴ്ചയെന്നാണ് കേന്ദ്ര ആഭ്യന്തരവകുപ്പിന്‍റെ പ്രാഥമിക വിലയിരുത്തല്‍. പിണറായിയുടെ ഭരണത്തില്‍ കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ കുറ്റപ്പെടുത്തി.

ഒന്നരമാസത്തിനിടെ മൂന്ന് കൊലപാതകങ്ങള്‍. പാലക്കാട് സംഭവത്തിന് ശേഷം ജാഗ്രതാ നിര്‍ദ്ദേശമുണ്ടായിട്ടും കൊലപാതകങ്ങള്‍ ആവര്‍ത്തിച്ചു. പോലീസിന് വീഴ്ചയെന്ന വ്യാപക വിമര്‍ശനത്തിന് പിന്നാലെയാണ് കേന്ദ്രം ഇതേക്കുറിച്ച് റിപ്പോര്‍ട്ട് തേടുന്നത്.  പ്രാഥമിക റിപ്പോര്‍ട്ട് ഉടന്‍ ഗവര്‍ണ്ണറോട് ആവശ്യപ്പെടുമെന്നാണ് വിവരം. 

കൊലപാതകങ്ങളിൽ തീവ്രവാദ സംഘടനകൾക്ക് പങ്കുണ്ടോ എന്നും കേന്ദ്രം പരിശോധിക്കും. സര്‍ക്കാര്‍ നിഷ്ക്രിയമാണെന്നും കേരളം തീവ്രവാദികളുടെ പറുദീസയായി മാറുകയാണെന്നുമാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശഖര്‍ വിമര്‍ശിച്ചത്. സംസ്ഥാനത്ത് ക്രമസമാധാന തകര്‍ച്ചയെന്ന വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും രംഗത്തെത്തി. ക്രൂരത കൊണ്ട് ഭയപ്പെടുത്താനാവില്ലെന്ന നദ്ദയുടെ പ്രതികരണം വിഷയം ദേശീയതലത്തിലേക്ക് എത്തിക്കാനുള്ള തീരുമാനത്തിന്‍റെ കൂടി സൂചനയായാണ് കണക്കാക്കപ്പെടുന്നത്. 

സംസ്ഥാനത്ത് കനത്ത് രാഷ്ട്രീയവിവാദം

ആലപ്പുഴയിലെ രണ്ട് കൊലപാതകങ്ങളിലും കർശന നടപടി എടുക്കുമെന്നും കൊലയാളി സംഘങ്ങളെ ഒറ്റപ്പെടുത്താൻ ജനം തയ്യാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ വർഗ്ഗീയ പ്രീണനത്തിന്‍റെ ബാക്കിപത്രമാണ് അക്രമസംഭവങ്ങളെന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍റെ ആരോപണം.  രാഷ്ട്രീയവിവാദം മാറ്റി കലാപകാരികളെ ഒറ്റപ്പെടുത്തണമെന്ന് സിപിഎം ആവശ്യപ്പെട്ടു.

മണിക്കൂറുകളുടെ വ്യത്യാസത്തിൽ മുതിർന്ന നേതാക്കൾ കൊല്ലപ്പെട്ടതിന്‍റെ ഞെട്ടലിലാണ് രാഷ്ട്രീയകേരളം. കണ്ണൂരിൽ നേതാക്കളെ പകരത്തിന് പകരം രാഷ്ട്രീയപ്പകയിൽ ലക്ഷ്യമിടുന്ന രീതിക്ക് കുറെ കാലമായി ശമനമുണ്ടായെങ്കിലും വീണ്ടും ചേരി തിരിഞ്ഞ് നേതാക്കളെ അടക്കം കൊലപ്പെടുത്തുന്നത് ഉണ്ടാക്കുന്നത് വലിയ ആശങ്കയാണ്. രണ്ട് കൊലക്ക് പിന്നിലും പ്രവർത്തിച്ചവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്. ഇത്തരം അക്രമസംഭവങ്ങൾ നാടിന് ആപത്കരമാണ്. കൊലയാളി സംഘങ്ങളുടെ വിദ്വേഷ സമീപനങ്ങളെ തിരിച്ചറിഞ്ഞ് ജനം ഒറ്റപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എന്നാൽ  ചേരിതിരിഞ്ഞുള്ള സംഘർഷം വളർത്തുന്നതിൽ മുഖ്യമന്ത്രിയെയും സർക്കാറിനെയും പഴിക്കുകയാണ് പ്രതിപക്ഷം.

എസ്ഡിപിഐയുമായി തദ്ദേശസ്ഥാപനങ്ങളിൽ സിപിഎം ഭരണം പങ്കിടുന്നതടക്കം പറഞ്ഞാണ് കോൺഗ്രസ് വിമർശനം. ബിജെപിയും കുറ്റപ്പെടുത്തുന്നത് അക്രമത്തിന് കാരണം സർക്കാറിന്‍റെ വർഗ്ഗീയ പ്രീണന നയമാണെന്ന് തന്നെ. 

അതേ സമയം രാഷ്ട്രീയവിവാദം മാറ്റി സമാധാനത്തിനാണ് എല്ലാ കക്ഷികളും ശ്രമിക്കേണ്ടെതെന്ന് ഇടത് നേതാക്കൾ ആവശ്യപ്പെട്ടു. വർഗ്ഗീയകക്ഷികളുമായി എന്നും കൂട്ട് കൂടിയത് കോൺഗ്രസ്സാണെന്നും തീവ്രസ്വഭാവമുള്ള സംഘടനകളോട് കേന്ദ്രസർക്കാറിനാണ് മൃദുസമീപനമെന്നും എൽഡിഎഫ് ആരോപിച്ചു.

പൊലീസിന് വീഴ്ചയില്ലെന്ന് സിപിഎം വിശദീകരിക്കുമ്പോഴും വിവിധ കേസുകളിൽ പൊലീസ് നിരന്തരം പ്രതിക്കൂട്ടിലായിരിക്കെ ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലും കൊലപാതകങ്ങളും ആഭ്യന്തരവകുപ്പിന്‍റെ ഗുരുതരവീഴ്ചയായിത്തന്നെയാണ് വിലയിരുത്തപ്പെടുന്നത്. 

Follow Us:
Download App:
  • android
  • ios