ആലപ്പുഴയിലെ കെട്ടിട നമ്പര്‍ തട്ടിപ്പ്; രണ്ട് കെട്ടിട ഉടമകളെ പ്രതി ചേര്‍ത്ത് പോലീസ് കേസെടുത്തു
നമ്പര്‍ നല്‍കിയതുമായി ബന്ധപ്പെട്ട ഫയലുകള്‍ പൊലീസ് പിടിച്ചെടുത്തു,കൂടുതല്‍ കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കിയതായും സൂചന
ആലപ്പുഴ : നഗരസഭയില്‍ വ്യാജരേഖകള്‍ ചമച്ച് കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കിയതില്‍ പൊലീസ് കേസെടുത്തു.ആദ്യം തട്ടിപ്പ് കണ്ടെത്തിയ രണ്ട് കെട്ടിട ഉടമകളെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്.സൗത്ത് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.നഗരസഭ ഉദ്യോഗസ്ഥര്‍ക്കും പങ്കാളിത്തമുണ്ടെന്നാണ് പ്രാഥമിക നിഗമനം.നമ്പര്‍ നല്‍കിയതുമായി ബന്ധപ്പെട്ട ഫയലുകള്‍ പൊലീസ് പിടിച്ചെടുത്തു.കൂടുതല്‍ കെട്ടിടങ്ങള്‍ക്ക് തട്ടിപ്പ് റാക്കറ്റ് നമ്പര്‍ നല്‍കിയതായും വിവരം ലഭിച്ചു. 2018 ലെ യുഡിഎഫ് ഭരണസമിതിയുടെ കാലത്താണ് തട്ടിപ്പ് നടന്നത്..ആലപ്പുഴയിലെ കെട്ടിട നമ്പര്‍ തട്ടിപ്പ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിട്ടിരുന്നു.
നികുതി അസസ്മെന്‍റ് രജിസ്റ്ററിന്‍റെ പരിശോധനിയിലാണ് തട്ടിപ്പ് പുറത്ത് വന്നത്. റവന്യൂ സൂപ്രണ്ടിന്‍റേതല്ലാത്ത ഒപ്പും കൈയക്ഷരങ്ങളും രജിസ്റ്ററിൽ കണ്ടെത്തി.. മുല്ലയ്ക്കല്‍ വാര്‍ഡിലെ ആറ് മുറികളടങ്ങിയ കെട്ടിടത്തിനാണ് നമ്പറിട്ടത്. മറ്റൊരു അപേക്ഷയുടെ നമ്പര്‍ സംഘടിപ്പിച്ചാണ് ഇതിനായി ഫയലുണ്ടാക്കിയത്. ഇത്തരത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് നമ്പറിട്ടെന്നാണ് നിഗമനമെന്ന് നഗരസഭ അധ്യക്ഷ സൗമ്യ രാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രേഖകളുടെ പകർപ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
മുല്ലയ്ക്കല്‍ വാര്‍ഡില്‍ നൗഷാദ്, സക്കീർ ഹുസൈന്‍, ഷൗക്കത്ത് എന്നിവരുടെ പേരിലുള്ള കെട്ടിടങ്ങള്‍ക്കാണ് അനധികൃതമായി നമ്പര്‍ നല്‍കിയിരിക്കുന്നത്. വിശദമായ പരിശോധനയില്‍ തട്ടിപ്പ് നടന്നത് എങ്ങനെയെന്ന് വ്യക്തമായി. കെട്ടിട ഉടമസ്ഥർ ഉദ്യോഗസ്ഥരുടെ സഹായത്തോടെ തപാൽ വിഭാഗത്തില്‍ നിന്ന് ഒരേപക്ഷയുടെ നന്പര്‍ ആദ്യം സംഘടിപ്പിച്ചു. ഈ നമ്പര്‍ ഉപയോഗിച്ച് പുതിയ ഫയലുണ്ടാക്കി റവന്യൂ വകുപ്പുലെത്തിച്ചു. പിന്നെ നികുതി അടക്കുകയായിരുന്നു.
വൻ റാക്കറ്റ് തട്ടിപ്പിന് പിന്നിലുണ്ടെന്ന് മുനിസിപ്പൽ അധ്യക്ഷ കുറ്റപ്പെടുത്തി. വിശദമായ അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവിക്ക് നഗരസഭ പരാതി നൽകിയിരുന്നു.
കോഴിക്കോട് കോർപ്പറേഷൻ കെട്ടിട നമ്പർ ക്രമക്കേട്: അന്വേഷിക്കാൻ പ്രത്യേക സംഘം, റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ
കോർപ്പറേഷനിലെ കെട്ടിട നമ്പർ ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ക്രമവിരുദ്ധമായി നമ്പർ നേടിയെന്ന് കണ്ടെത്തിയ മുഴുവൻ കെട്ടിടങ്ങളുടെ വിവരങ്ങളും പരിശോധിച്ച് ഒരുമാസത്തിനകം റിപ്പോർട്ട് നൽകാനാണ് മേയറുടെ നിർദ്ദേശം. സഞ്ജയ് ആപ്ലിക്കേഷനിൽ ഗുരുതര പിഴവ് കണ്ടെത്തിയ സാഹചര്യത്തിൽ, ഓരോ കെട്ടിടവും സംഘം നേരിട്ട് കണ്ട് പരിശോധിച്ചാവും റിപ്പോർട്ട് നൽകുക. സൂപ്രണ്ടിന്‍റെ നേതൃത്വത്തിൽ ഏഴംഗ ഉദ്യോഗസ്ഥ സംഘത്തെയാണ് കോർപ്പറേഷൻ നിയോഗിച്ചത്.
കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ കഴിഞ്ഞ ആറുമാസത്തിനിടെ 300 ഓളം കെട്ടിടങ്ങളാണ് ചട്ടവിരുദ്ധമായി ക്രമപ്പെടുത്തിയത്. നിർമാണാനുമതി നൽകുന്ന സോഫ്റ്റ് വെയർ പാസ് വേഡ് ചോർത്തിയാണ് ഇത്രയും കെട്ടിടങ്ങൾക്ക് അനുമതി നൽകിയത്. മൂന്ന് ഘട്ടങ്ങളില്‍ പരിശോധന നടത്തി മാത്രമേ കെട്ടിട നമ്പര്‍ നല്‍കാന്‍ കഴിയൂവെന്നിരിക്കെ നടന്ന ക്രമക്കേടിന് പിന്നില്‍ വിലിയ സംഘം പ്രവര്‍ത്തിക്കുന്നതായാണ് സൂചന.
നഗരസഭ പൊളിക്കാൻ നിർദ്ദേശം നൽകിയ കെട്ടിടത്തിന് നമ്പരിട്ട് നികുതി സ്വീകരിച്ച സംഭവത്തിന് തൊട്ടുപുറകേയാണ് കൂടുതൽ ക്രമക്കേടുകൾ പുറത്തുവരുന്നത്. ആറുമാസത്തിനിടെ ചെറുവണ്ണൂർ സോണൽ ഓഫീസിൽ 260, കോർപ്പറേഷൻ ഓഫീസിൽ 30, ബേപ്പൂർ സോണൽ ഓഫീസിൽ നാല് എന്നിങ്ങനെ അനധികൃത നിർമ്മാണങ്ങൾ ക്രമവത്കരിച്ചിട്ടുണ്ട്. സഞ്ജയ് സോഫ്റ്റ് വെയറിന്‍റെ പാസ് വേഡ് ചോർത്തിയാണ് ക്രമക്കേട് നടന്നതെന്ന് കോർപ്പറേഷൻ കണ്ടെത്തിയിട്ടുണ്ട്. ഇതിന് വലിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സൂചന. മൂന്ന് ഘട്ടങ്ങളിലുളള പരിശോധനയിലൂടെ മാത്രമേ സോഫ്റ്റ് വെയറിലൂടെ ഒരു കെട്ടിടത്തിന്‍റെ നികുതി സ്വീകരിക്കാനാവൂവെന്നാണ് ചട്ടം. പ്രസ്തുത കെട്ടിടത്തിന് ക്രമക്കേടുകളൊന്നുമില്ലെന്ന് ഉദ്യോഗസ്ഥൻ നേരിട്ട് സാക്ഷ്യപ്പെടുത്തുകയും വേണം. ഇക്കാര്യങ്ങളിലെല്ലാം വ്യക്തമായ ക്രമക്കേട് നടന്നിട്ടുണ്ട്. അതായത് ഒരുദ്യോഗസ്ഥന്റെ മാത്രം യൂസർ നെയിമോ പാസ് വേഡോ ചോർത്തുക വഴി ക്രമക്കേട് കാണിക്കാനാവില്ലെന്ന് ചുരുക്കം.
കോഴിക്കോട് കോര്‍പ്പറേഷൻ കെട്ടിട നമ്പര്‍ തട്ടിപ്പ് : അന്വേഷണം വഴിമുട്ടി, ഒപ്പം രാഷ്ടീയ പോരും