മീഡിയേഷനിൽ പങ്കെടുക്കണോ എന്നത് അഭിഭാഷകരുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് അതിജീവിത

എറണാകുളം: ഐടി വ്യവസായി വേണു ഗോപാലകൃഷ്ണൻ പ്രതിയായ ലൈംഗിക പീഡന പരാതിയിൽ ഉറച്ച് നിൽക്കുന്നതായി അതിജീവിത. കേസ് മധ്യസ്ഥതയിലൂടെ തീർത്തു കൂടെയെന്ന സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിച്ചുവെന്നും ഉൾക്കൊള്ളാനായിട്ടില്ലെന്നും അതിജീവിത ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.ദേശീയ വനിത കമ്മീഷനും,എറണാകുളം ജില്ല പോഷ് കമ്മിറ്റിക്കും പരാതി നൽകിയിട്ടുണ്ടെന്നും നിയമപോരാട്ടം തുടരുമെന്നും അവർ പ്രതികരിച്ചു.

സാക്ഷികൾ അതേ സ്ഥാപനത്തിലായതിനാൽ കാര്യങ്ങൾ തുറന്ന് പറയാൻ തയ്യാറല്ല.എന്ത് സംഭവിക്കുമെന്ന് അറിയില്ല.എന്തായാലും താൻ നിയമപോരാട്ടം തുടരും. കോടതിയെ ബഹുമാനിക്കുന്നു.മീഡിയേഷനിൽ പങ്കെടുക്കണോ എന്നത് അഭിഭാഷകരുമായി ചർച്ച ചെയ്ത് തീരുമാനിക്കും. പ്രശ്നം പറഞ്ഞ് പരിഹരിക്കാൻ തയ്യാറെന്ന് ഒരു ഘട്ടത്തിലും കോടതിയെ അറിയിച്ചിട്ടില്ല. ദേശീയ വനിത കമ്മീഷൻ താൻ നൽകിയ പരാതിയിൽ തുടർനടപടി സ്വീകരിച്ചിട്ടുണ്ട്.ജില്ല കളക്ടറോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എറണാകുളം ജില്ല പോഷ് കമ്മിറ്റിക്കും പരാതി നൽകിയിട്ടുണ്ട്.ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.