വൈഗയുടെ മരണത്തിന് പിന്നാലെ കാണാതായ സനു മോഹന് വേണ്ടി മംഗളുരുവിൽ തിരച്ചിൽ തുടരുകയാണ്

കൊച്ചി: എറണാകുളം മുട്ടാർ പുഴയിൽ മുങ്ങി മരിച്ച വൈഗയുടെ ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം തയ്യാറായി. വൈഗയുടെ ശരീരത്തിൽ നിന്ന് ആൽക്കഹോളിന്റെ സാന്നിദ്ധ്യം കണ്ടെത്തിയെന്നാണ് സൂചന. കാക്കനാട് കെമിക്കൽ ലബോറട്ടറി അധികൃതർ റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി. മദ്യം നൽകി വൈഗയെ ബോധരഹിതയാക്കി മുട്ടാർ പുഴയിൽ തള്ളിയിട്ടതാണോ എന്ന് സംശയം ഉയർന്നിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം വൈഗയുടെ മരണത്തിന് പിന്നാലെ കാണാതായ സനു മോഹന് വേണ്ടി മംഗളുരുവിൽ തിരച്ചിൽ തുടരുകയാണ്. മൂകാംബികയിലെ ഹോട്ടൽ മുറിയിൽ സനു മോഹൻ ചെലവഴിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സനുമോഹനായി മൂകാംബികയിലും പരിസരങ്ങളിലും മൂന്ന് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് തെരച്ചിൽ തുടരുകയാണ്. ഇയാളെ ഉടൻ പിടികൂടാൻ കഴിയുമെന്ന പ്രീതീക്ഷയിലാണ് പൊലീസ്. 

കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനിരിക്കെയാണ് മൂകാംബികയിൽ നിന്ന് കൊച്ചി സിറ്റി പൊലീസിന് നിർണായക വിവരം ലഭിക്കുന്നത്. ആറ് ദിവസമായി മൂകാംബിക ക്ഷേത്രത്തിന് സമീപമുള്ള ഹോട്ടലിലാലണ് സനുമോഹൻ ഉണ്ടായിരുന്നത്. റൂം വാടക നൽകാതെ ഇന്നലെ രാവിലെയാണ് സനുമോഹൻ ഇവിടെ നിന്ന് കടന്നു കളഞ്ഞത്. ഹോട്ടലിൽ നൽകിയ ആധാർ കാർഡിൽ നിന്നാണ് കേരള പൊലീസ് തിരയുന്ന സനുമോഹനാണിതെന്ന് ഹോട്ടലിലെ ജീവനക്കാർ തിരിച്ചറിഞ്ഞത്

മൂകാംബികയിലെത്തിയ കൊച്ചിയിൽ നിന്നുള്ള അന്വേഷണ സംഘം കർണാടക പൊലീസിന്‍റെ സഹായത്തോടെയാണ് തിരച്ചിൽ നടത്തുന്നത്. കർണാടകയിലെ റെയിൽവേ സ്റ്റേഷനുകളിലും വിമാനതാവളങ്ങളിലും ജാഗ്രത നിർദേശം നൽകി. സനുമോഹൻ മൂകാംബികയിൽ തന്നെയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. സനുമോഹനെ കണ്ടെത്താൻ നാല് ഭാഷകളിൽ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.