പ്രവേശന നികുതി ചോദ്യം ചെയ്ത് സ്വകാര്യ ടൂറിസ്റ്റ് ബസുടമകള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ മറുപടി സത്യവാങ്മൂലത്തിലാണ് സംസ്ഥാനം നിലപാട് വ്യക്തമാക്കിയത്. 

ദില്ലി: ഇതര സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങളില്‍ നിന്ന് അതിര്‍ത്തിയില്‍ നികുതി പിരിക്കാന്‍ സംസ്ഥാനത്തിന് അവകാശമുണ്ടെന്ന് കേരളം. പ്രവേശന നികുതി ചോദ്യം ചെയ്ത് സ്വകാര്യ ടൂറിസ്റ്റ് ബസുടമകള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ മറുപടി സത്യവാങ്മൂലത്തിലാണ് സംസ്ഥാനം നിലപാട് വ്യക്തമാക്കിയത്. 

വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന സംസ്ഥാനങ്ങളില്‍ നല്‍കുന്ന പെര്‍മിറ്റ് ഫീസില്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട നികുതി ഉള്‍പ്പെടുന്നില്ലെന്ന് കേരളം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. കൂടാതെ ചട്ടങ്ങൾ മാത്രമാണ് നിലവിലുള്ളതെന്നും പാർലമെന്റിൽ ഇത് നിയമമാക്കി പാസാക്കിയിട്ടില്ലെന്നും സംസ്ഥാനം സമർപ്പിച്ച് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. റോബിന്‍ ബസുടമ കെ കിഷോര്‍ ഉള്‍പ്പടെയുള്ള ബസുടമകളാണ് പ്രവേശന നികുതി ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിനായി സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കറാണ് സത്യവാങ്മൂലം സമർപ്പിച്ചത്. 

അതേസമയം, തിര്‍ത്തി നികുതി ചോദ്യം ചെയ്ത് സ്വകാര്യ ടൂറിസ്റ്റ് ബസുടമകള്‍ നല്‍കിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പ്രവേശന നികുതി ഈടാക്കുന്നതിന് നിലവില്‍ സുപ്രീംകോടതിയുടെ വിലക്കുണ്ട്. എന്നാല്‍ ഈ വിലക്ക് നീക്കണമെന്നും അതിര്‍ത്തി നികുതി പിരിക്കാന്‍ അനുവദിക്കണമെന്നുമാണ് കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ആവശ്യം. അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റിന്റെ പശ്ചാത്തലത്തില്‍ സ്റ്റേജ് കാരേജ് വാഹനങ്ങളുടെ വ്യവസ്ഥയില്‍ ഉപയോഗിക്കുന്നതിനെതിരെ കേരളവും തമിഴ്‌നാടും റോബിന്‍ ഉള്‍പ്പടെയുള്ള ബസുകള്‍ക്കെതിരെ നിരന്തരം നടപടി സ്വീകരിക്കുന്നുണ്ട്. റോബിന്‍ ബസുടമ കെ കിഷോര്‍ ഉള്‍പ്പടെയുള്ള ബസുടമകളാണ് അതിര്‍ത്തി നികുതി ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്