പ്രോസിക്യൂട്ടർമാരെല്ലാം ഉപേക്ഷിച്ചു, രഞ്ജിത്ത് വധക്കേസിൽ ശിക്ഷാവിധി വരാനിരിക്കെ എങ്ങുമെത്താതെ ഷാന്‍ വധക്കേസ്
രണ്ട് വര്‍ഷം മുമ്പ് കേസിൽ കുറ്റപത്രം സമര്‍പ്പിച്ചതാണെങ്കിലും അടുത്ത മാസം രണ്ടിനാണ് കോടതി ആദ്യമായി കേസ് പരിഗണിക്കുന്നത്. നിയമിച്ച സ്പെഷ്യല്‍ പ്രൊസിക്യൂട്ടരെല്ലാം കേസ് ഉപേക്ഷിച്ച് പോയതാണ് വിചാരണ വൈകാന്‍ കാരണം.
![All prosecutors drop case, Ranjith murder case nears sentencing, Shaan murder case goes nowhere fvv All prosecutors drop case, Ranjith murder case nears sentencing, Shaan murder case goes nowhere fvv](https://static-ai.asianetnews.com/images/01hmzsbfn511myhksf6jhbx7cz/6--28-_363x203xt.jpg)
ആലപ്പുഴ: ബിജെപി ഒബിസി മോര്‍ച്ച നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ പ്രതികളുടെ ശിക്ഷാവിധി ഈ മാസം വരാനിരിക്കെ, തൊട്ടു തലേന്ന് നടന്ന എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാന്‍ കൊലക്കേസില്‍ ഇനിയും വിചാരണ തുടങ്ങിയിട്ടില്ല. രണ്ട് വര്‍ഷം മുമ്പ് കേസിൽ കുറ്റപത്രം സമര്‍പ്പിച്ചതാണെങ്കിലും അടുത്ത മാസം രണ്ടിനാണ് കോടതി ആദ്യമായി കേസ് പരിഗണിക്കുന്നത്. നിയമിച്ച സ്പെഷ്യല്‍ പ്രൊസിക്യൂട്ടരെല്ലാം കേസ് ഉപേക്ഷിച്ച് പോയതാണ് വിചാരണ വൈകാന്‍ കാരണം.
ചേര്‍ത്തലയിൽ ആര്‍ എസ് എസ് പ്രവര്‍ത്തകനായ നന്ദു കൃഷ്ണ കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായി 2021 ഡിസംബര്‍ 18 ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെയും വധിക്കുന്നു. മണിക്കൂറൂകള്‍ക്കം ബിജെപി ഒബിസി മോര്‍ച്ച നേതാവ് രണ്‍ജിത് ശ്രീനിവാസനെയും കൊലപ്പെടുത്തി. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരമായ കൊലപാതകങ്ങളായിരുന്നു ഇത്. എന്നാലിതിൽ രണ്‍ജിത് ശ്രീനിവാസന്‍റെ വിചാരണ പൂർത്തിയായി. പ്രതികൾക്കുള്ള ശിക്ഷാ വിധി മാത്രമാണ് ബാക്കി. ഷാന്‍ കൊലക്കേസില്‍ കുറ്റപത്രം നല്‍കിയത് 2022 മാർച്ച് 16നാണ്. അതായത് കൊല നടന്ന 82ാം ദിവസം തന്നെ കുറ്റപത്രം നൽകി. എന്നിട്ടും വിചാരണ വൈകുകയായിരുന്നു. സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ കിട്ടാത്തതായിരുന്നു കാരണം. ആദ്യം നിയമിച്ചത് അഡ്വക്കേറ്റ് സി എസ് അജയനെയായിരുന്നു. എന്നാൽ അജയൻ പിന്നീട് പിന്‍വാങ്ങി. പിന്നെ അഡ്വ സുരേഷ് ബാബു ജേക്കബിനേയും നിയമിച്ചെങ്കിലും അദ്ദേഹവും ജോലി വേണ്ടെന്നു വെച്ചു. പല വിധ സമ്മര്‍ദ്ദങ്ങളാണ് അഭിഭാഷകർ പിന്‍വാങ്ങിയതിന് പിന്നിലെന്നാണ് ആരോപണം. ഒടുവിൽ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞയാഴ്ചയാണ് അഡ്വ പി പി ഹാരിസിനെ സെപ്ഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കുന്നത്.
മണ്ണഞ്ചേരി പൊന്നാടിന് സമീപം രാത്രി സ്കൂട്ടറില്‍ വീട്ടിലേക്ക് പോകവേയാണ് ഷാനിനെ ആക്രമിക്കുന്നത്. കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ശരീരത്തിലേറ്റത് 40 മുറിവുകളായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അടുത്ത മാസം രണ്ടിന് ആലപ്പുഴ അഡീഷണല്‍ സെഷൻസി കോടതി ആദ്യമായി കേസ് പരിഗണിക്കും. പ്രതികളെ കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നതോടെ വിചാരണ നടപടികൾക്ക് തുടക്കമാകും. 143 സാക്ഷികളാണ് കേസിലുള്ളത്.
https://www.youtube.com/watch?v=Ko18SgceYX8