പണമിടപാടിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോ‍റിനെ അടിച്ചു കൊന്നത്

പാലക്കാട് : അട്ടപ്പാടി(attappadi) നന്ദകിഷോറിന്‍റെ കൊലപാതകത്തിൽ (nanda kishore murder)ഒരാൾ കൂടി പിടിയിൽ . ഭൂതുവഴി സ്വദേശി കാർത്തിക്കാണ് (23) പോലിസിന്‍റെ പിടിയിലായത്. ദോണിഗുണ്ട് സ്വദേശി അഖിൽ(24), മേലെ കണ്ടിയൂർ സ്വദേശി ജോമോൻ(22) താവളം സ്വദേശി അനന്തു (24) എന്നിവരെ രാവിലെ അറസ്റ്റ് ചെയ്തിരുന്നു.ഇതോടെ കേസിലെ 10 പ്രതികളും അറസ്റ്റിലായി.

പണമിടപാടിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോ‍റിനെ അടിച്ചു കൊന്നത്. തോക്ക് കച്ചവടുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ്, മർദ്ദനത്തിലും കൊലയിലും കലാശിച്ചത്. കണ്ണൂരിൽ നിന്ന് കിളികളെ കൊല്ലുന്ന തോക്ക് എത്തിച്ച് നൽകാം എന്ന ഉറപ്പിൽ, നന്ദകിഷോറും വിനായകനും പ്രതികളിൽ നിന്ന് ഒരുലക്ഷം രൂപ വാങ്ങിയിരുന്നു.. 

എന്നാൽ പറഞ്ഞ സമയത്തിനകം തോക്ക് എത്തിച്ചുകൊടുത്തില്ല. പണം തിരികെ ചോദിച്ചപ്പോൾ അത് നൽകിയിയതുമില്ല. ഇതാണ് തർക്കത്തിന് കാരണം. മർദ്ദനമേറ്റ നന്ദകിഷോറിനെയും വിനായകനെയും ആശുപത്രിയിൽ എത്തിച്ച് പ്രതികൾ മുങ്ങുകയായിരുന്നു. എന്നാല്‍ നന്ദകിഷോർ ആശുപത്രിയിൽ എത്തും മുമ്പേ മരിച്ചതായി പൊലീസ് അറിയിച്ചു. കണ്ണൂർ സ്വദേശിയായ വിനായകനെ പ്രതികൾ നാല് ദിവസമായി കസ്റ്റഡിയിൽ വെച്ച് മർദ്ദിക്കുകയായിരുന്നു. ഇതുമൂലം വിനായകന്‍റെ ശരീരം മുഴുവൻ ഗുരുതരമായി പരിക്കേറ്റിരുന്നു.