കോഴിക്കോട്ടെ സ്വകാര്യ ബാറിൽ നിന്നും മദ്യം കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം
കിട്ടിയത് ഒറിജിനൽ മദ്യമല്ലെന്നും മദ്യത്തിൽ മായം കലർത്തിയിട്ടുണ്ടെന്നുമാണ് പരാതിക്കാർ പറയുന്നത്. എക്സൈസ് സീൽ ചെയ്തു വച്ച മദ്യമാണ് കൊടുത്തത് എന്നാണ് ബാർ അധികൃതരുടെ വിശദീകരണം.
കോഴിക്കോട്: മുക്കത്തെ സ്വകാര്യ ബാറിൽ നിന്ന് മദ്യം വാങ്ങിക്കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം. മുക്കം ടൗണിലെ പുഴയോരം ബാറിൽ നിന്ന് വാങ്ങിച്ച മദ്യം കഴിച്ചവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. കിട്ടിയത് ഒറിജിനൽ മദ്യമല്ലെന്നും മദ്യത്തിൽ മായം കലർത്തിയിട്ടുണ്ടെന്നുമാണ് പരാതിക്കാർ പറയുന്നത്.
രണ്ട് ദിവസം മുമ്പാണ് തിരുവമ്പാടി സ്വദേശിയായ ജെഫിൻ സെബാസ്റ്റ്യൻ ബെവ്ക്യൂ ആപ്പ് വഴി ബുക്ക് ചെയ്ത് മദ്യം വാങ്ങിയത്. ഇന്നലെ സുഹൃത്തുക്കൾക്കൊപ്പം മദ്യം കഴിച്ചു. തുടർന്നാണ് ജെഫിനും സുഹൃത്തുക്കളായ പ്രബീഷ്, അജിത് എന്നിവർക്കും വയറിളക്കവും ചർദ്ദിയും അനുഭവപ്പെട്ടത്. മദ്യകുപ്പികളുടെ അടിഭാഗം തുളച്ച് മദ്യത്തിനൊപ്പം മറ്റൊന്തോ ദ്രാവകം കുപ്പിയിൽ നിറച്ചിട്ടുണ്ടെന്നാണ് ഇവരുടെ ആരോപണം
എന്നാൽ ആരോപണം ബാർ മാനേജർ നിഷേധിച്ചു. ലോക്ഡൗൺ തുടങ്ങിയപ്പോൾ എക്സൈസ് സീൽ ചെയ്ത ബാർ മദ്യ വിൽപ്പന തുടങ്ങിയപ്പോൾ എകസൈസ് തന്നെ തുറന്നു നൽകിയെന്നാണ് മാനേജർ പറയുന്നത്. ആരോപണം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും മാനേജർ വ്യക്തമാക്കി. എന്നാല്‍ സംഭവത്തെക്കുറിച്ച് പരാതി കിട്ടിയിട്ടില്ലെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. യുവാക്കളുടെ ആരോപണത്തില്‍ കഴന്പുണ്ടോയെന്ന് പരിശോധിക്കുമെന്നും എക്സൈസ് അധികൃതര്‍ വ്യക്തമാാക്കി.