കൊളപ്പുള്ളി സ്വദേശിയായ ജയൻ എന്നയാളെ 19.7 ലക്ഷം രൂപയുമായി പൊലീസും ഇൻകം ടാക്സും അടക്കമുള്ള ഉദ്യോഗസ്ഥർ ചേർന്ന് പിടികൂടി

തൃശ്ശൂർ: നാളെ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിലെ വള്ളത്തോൾ നഗറിൽ കള്ളപ്പണ വേട്ട. മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന 19.7 ലക്ഷം രൂപയാണ് പിടികൂടിയത്. കലാമണ്ഡലം പരിസരത്ത് നിന്നാണ് പണം പിടിച്ചത്. കൊളപ്പുള്ളി സ്വദേശിയായ ജയൻ പൊലീസ് കസ്റ്റഡിയിലാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനക്കിടെയാണ് പണം പിടികൂടിയതെന്നാണ് വിവരം. കിയ കാറിൽ പുറകിൽ സൂക്ഷിച്ച ബാഗിൽ നിന്നാണ് പണം കണ്ടെത്തിയത്. വീട് പണിക്ക് വേണ്ട ടൈൽസ് വാങ്ങാനായി എറണാകുളത്തേക്ക് പോവുകയാണെന്നും ടൈൽസ് വാങ്ങാൻ വേണ്ടിയാണ് പണമെന്നുമാണ് ജയൻ നൽകിയിരിക്കുന്ന മൊഴി. ബാങ്കിൽ നിന്ന് 25 ലക്ഷം രൂപ പിൻവലിച്ചതിൻ്റെ രേഖയും ജയൻ കാണിച്ചു. എന്നാൽ 5.3 ലക്ഷം രൂപ ബാഗിൽ കുറവാണല്ലോയെന്ന ചോദ്യത്തിന് പണം എന്ത് ചെയ്തുവെന്ന് ഉദ്യോഗസ്ഥർ ചോദിച്ചു. ആവശ്യമായ രേഖകളില്ലാത്തതിനാൽ പണം ഇൻകം ടാക്സ് കണ്ടുകെട്ടി.

YouTube video player