അമ്പലപ്പുഴ മണ്ഡലം ആരു നേടും?.

രാഷ്‍ട്രീയ കേരളത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്ന മണ്ഡലമായി മാറിയിരിക്കുകയാണ് അമ്പലപ്പുഴ. സിപിഎമ്മില്‍ നിന്നുള്ള ജി സുധാകരന്റെ പടിയിറക്കമാണ് അമ്പലപ്പുഴയെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജി സുധാകരന് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചത് കേരള രാഷ്‍ട്രീയത്തിലെ ചൂടുള്ള ചര്‍ച്ചയായി അമ്പലപ്പുഴയെ മാറ്റിയിരിക്കുകയാണ്. അമ്പലപ്പുഴ മണ്ഡലത്തിലെ രാഷ്‍ട്രീയ സാഹചര്യം ഒന്നു പരിശോധിക്കാം.

ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ട

സിപിഎമ്മിന്റെ കോട്ടയായ ആലപ്പുഴ ജില്ലയിലെ സുപ്രധാന മണ്ഡലമാണ് അമ്പലപ്പുഴ. അമ്പലപ്പുഴ താലൂക്കിൽ ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ 20 മുതൽ 44 വരെ വാർഡുകളും; അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, പുറക്കാട് എന്നീ പഞ്ചായത്തുകൾ ചേർന്ന ഒരു മണ്ഡലമാണ് അമ്പലപ്പുഴ നിയോജകമണ്ഡലം. കേരളത്തിന്റെ നെല്ലറയായി കണക്കാക്കപ്പെടുന്ന കുട്ടനാടിന്റെ ഹൃദയഭാഗത്താണ് അമ്പലപ്പുഴ സ്‍ഥിതി ചെയ്യുന്നത്.

ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായാണ് അമ്പലപ്പുഴയെ രാഷ്‍ട്രീയ കേരളം അടയാളപ്പെടുത്തുന്നത്. നെല്‍ക്കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍ തുടങ്ങിയവരിലെ ശക്തമായ സാന്നിദ്ധ്യം ഇടതുപക്ഷത്തിന് വളക്കൂറുള്ള മണ്ണായി അമ്പലപ്പുഴയെ മാറ്റുന്നു ഈഴവര്‍, പട്ടികജാതിക്കാര്‍, കൈസ്‍തവര്‍, മുസ്ലീം, എന്നിങ്ങനെ വിവിധ മത സാമുദായിക വിഭാഗങ്ങള്‍ അമ്പലപ്പുഴയുടെ ഭാഗമായതുകൊണ്ടു തന്നെ രാഷ്‍ട്രീയ ചലനങ്ങളില്‍ ഒരു പ്രത്യേക സമുദായത്തിന്റെ മേല്‍ക്കോയ്‍മ അവകാശപ്പെടാനില്ല.

വി എസ്സിന്റെയും സുധാകരന്റെയും മണ്ഡലം

അമ്പലപ്പുഴയില്‍ നിന്ന് ആദ്യമായി നിയമസഭയിലെത്തിയത് സിപിഎമ്മിന്റെ എക്കാലത്തെയും കരുത്തുറ്റ നേതാവായ വി എസ് അച്യുതാന്ദനാണ്. രണ്ട് തവണ അദ്ദേഹം നിയമസഭയില്‍ അമ്പലപ്പുഴ മണ്ഡലത്തെ പ്രതിനിധീകരിച്ചു- 1967ലും 1970ലും. ജി സുധാകരനാകട്ടെ തുടര്‍ച്ചയായി മൂന്ന് തവണയാണ് അമ്പലപ്പുഴ മണ്ഡലത്തെ പ്രതിനിധീകരിച്ചത്- 2006ലും 2001ലും 2016ലും. 2006-2011 കാലത്ത് വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ സഹകരണമന്ത്രിയുമായിരുന്നു. 2009 വരെ ദേവസ്വം വകുപ്പും കൈകാര്യം ചെയ്‍തു. ആദ്യ പിണറായി മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായിരുന്നു ജി സുധാകരൻ.

ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയാണെങ്കിലും രണ്ട് തവണ ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസും അമ്പലപ്പുഴ മണ്ഡലത്ത പ്രതിനിധീകരിച്ചിട്ടുണ്ട്. 1982ല്‍ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച വി ദിനകരൻ 1987ല്‍ കോണ്‍ഗ്രസ് ടിക്കറ്റിലും നിയമസഭയിലെത്തി. 2001ല്‍ ഡി സുഗതനായിരുന്നു ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് നിയമസഭയിലേക്കെത്തിയത്.

2021 നിയമസഭാ തെരഞ്ഞെടുപ്പ് ഫലം

എല്‍ഡിഎഫിന്റെ സിപിഎം പ്രതിനിധി എച്ച് സലാമാണ് 2021ല്‍ അമ്പലപ്പുഴയില്‍ നിന്ന് മത്സരിച്ച് നിയമസഭയിലെത്തിയത്. എച്ച് സലാം 61,365 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്.കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം ലിജു 50,240 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തായി. എച്ച് സലാമിന്റെ ഭൂരിപക്ഷം 11,125 വോട്ടുകളായിരുന്നു. ബിജെപി പ്രതിനിധി അനൂപ് ആന്റണി ജോസഫ് മൂന്നാം സ്ഥാനത്ത് എത്തി.

പ്രായ പരിധിയും പരസ്യ ശാസനയും

സിപിഎമ്മില്‍ നിയമസഭയിലേക്ക് മത്സരിക്കുന്നതിനും പാര്‍ട്ടി ചുമതലകള്‍ വഹിക്കുന്നതിനും ടേം വ്യവസ്ഥയും പ്രായപരിധിയും മാനദണ്ഡമായപ്പോഴാണ് ജി സുധാകരന് 2021ല്‍ സീറ്റില്ലാതെ പോയത്. സിപിഎം ജില്ലാ സെക്രട്ടിയായിരുന്ന എച്ച് സലാം ജി സുധാകരന് പകരം സിപിഎമ്മിനുവേണ്ടി അമ്പലപ്പുഴയെ പ്രതിനിധീകരിക്കുകയും ചെയ്‍തു. അമ്പലപ്പുഴയില്‍ എച്ച് സലാം വിജയിച്ചെങ്കിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്‍ച വരുത്തിയെന്ന് പാര്‍ട്ടി അന്വേഷണ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജി സുധാകരനെ പരസ്യമായി ശാസിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ജി സുധാകരൻ നിഷേധ സമീപനമെടുത്തുവെന്നായിരുന്നു സെക്രട്ടറിയേറ്റ് അംഗങ്ങളായ എളമരം കരീം, കെ ജെ തോമസ് എന്നിവരുള്‍പ്പെട്ടെ അന്വേഷണ കമ്മിറ്റി കണ്ടെത്തിയത്. ഈ കണ്ടെത്തല്‍ സിപിഎം സെക്രട്ടറിയറ്റ് യോഗം ശരിവയ്‍ക്കുകയായിരുന്നു.

മാറിയ രാഷ്‍ട്രീയ കാലാവസ്ഥ

പാര്‍ട്ടിയില്‍ നിന്ന് മതിയായി പരിഗണന ലഭിക്കുന്നില്ല എന്ന ആരോപണം ഉയര്‍ത്തി അംഗത്വം പുതുക്കാതിരിക്കുകയായിരുന്നു ജി സുധാകരൻ. തുടര്‍ന്ന് പാര്‍ട്ടിയുടെ പുറത്തേയ്‍ക്കും പോയി. പാര്‍ട്ടി അനുനയങ്ങളില്‍ വഴങ്ങാതെ ജി സുധാകരൻ അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിക്കുകയും ചെയ്‍തു. പരശ്യ ശാസനയുടെ അടക്കം ചൊരുക്കും ജി സുധാനകരന് ഉണ്ടെന്നു വേണം കരുതാൻ. അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് ഇത്തവണ സ്ഥാനാര്‍ഥിയെ നിര്‍ത്താതെ ജി സുധാകന് പരസ്യ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‍തു.

അമ്പലപ്പുഴ മണ്ഡലത്തിന്റെ മുക്കും മൂലയും അറിയുന്ന രാഷ്‍ട്രീയ പ്രവര്‍ത്തകനാണ് ജി സുധാകരൻ. അഴിമതി പുരളാത്ത നേതാവ്, നേതൃപാടവവും കാര്യക്ഷമതയുള്ള മന്ത്രി എന്ന നിലയിലുള്ള പേരും ജി സുധാകരന് മുതല്‍ക്കൂട്ടായുണ്ട്. ഒരു വലിയ അനുയായി വൃന്ദവും ജി സുധാകരന് അമ്പലപ്പുഴയില്‍ ഉണ്ടെന്നു വേണം കരുതാൻ. ഇതെല്ലാം വോട്ടായാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇത്തവണ അല്‍പമൊന്നു വിയര്‍ക്കും.

പാര്‍ട്ടിയുടെ വാശി

എച്ച് സലാം തന്നൊണ് ഇത്തവണയും സിപിഎമ്മിനെ പ്രതിനിധീകരിച്ച് അമ്പലപ്പുഴയില്‍ മത്സരിക്കുന്നത്. സുധാകരൻ പാര്‍ട്ടി വിട്ട് മത്സരിക്കുമ്പോള്‍ ഇടുതുപക്ഷ വോട്ടുകള്‍ ഏകീകരിക്കും എന്നതിലാണ് സിപിഎമ്മിന്റെ പ്രതീക്ഷ. എന്തുവന്നാലും പാര്‍ട്ടി തോല്‍ക്കരുത് എന്ന വാശി എച്ച് സലാമിന് അനുകൂലമായ ഘടകമായി മാറും എന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ. അമ്പലപ്പുഴയിലെ അടിത്തട്ടുവരെയുള്ള സിപിഎമ്മിന്റെ സംഘടനാ ശേഷി എന്ത് പ്രതിബന്ധങ്ങളെയും തകര്‍ക്കാൻ പോന്നതാണ് എന്ന വിശ്വാസവും എല്‍ഡിഎഫിനുണ്ട്.

അമ്പലപ്പുഴയില്‍ അരുണ്‍ അനിരുദ്ധനാണ് എൻഡിഎ സ്ഥാനാര്‍ഥി.

മണ്ഡലത്തിലെ അടിസ്ഥാന വിഷയങ്ങള്‍

ഇത്തവണ ജി സുധാകരൻ മത്സരിക്കുന്നു എന്ന ഘടകമുണ്ടെങ്കിലും അമ്പലപ്പുഴയെ സംബന്ധിച്ച് കാര്‍ഷിക പ്രശ്‍നങ്ങളും പ്രചാരണത്തില്‍ പ്രധാന വിഷയമായി വരാനുള്ള സാധ്യതയുണ്ട്. നെല്ല് കര്‍ഷകരുടെ പ്രശ്‍നങ്ങളും സാധ്യതകളും പ്രധാന പ്രചരണ വിഷയമായി ഉയര്‍ത്തിക്കാട്ടാൻ മൂന്ന് മുന്നണികളും ശ്രമിക്കുമെന്നത് തീര്‍ച്ച. നെല്ല് സംഭരണത്തിലെ കാലതാമസവും സംഭരണ വില കൃത്യമായി ലഭിക്കാത്തതുമെല്ലാം മണ്ഡലത്തില്‍ ചര്‍ച്ചയാകും. ക്ഷേമ പെൻഷനും ഭവന പദ്ധതികള്‍ പോലുള്ളവയും മണ്ഡലത്തിലെ വോട്ടര്‍മാരെ സ്വാധീനിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക