അപകടക്കെണിയൊരുക്കി കുഴികള്‍; തിരുവനന്തപുരത്ത് ആംബുലൻസിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
റോഡിലെ കുഴി കണ്ട് മുന്നിൽ പോയ വാഹനം പെട്ടെന്ന് നിറുത്തിയപ്പോൾ നിയന്ത്രണം തെറ്റിയ ആംബുലൻസ് ഡിവൈഡർ തകർത്ത് എതിർവശത്ത് നിന്ന് വന്ന വാഹനങ്ങളിലിടിക്കുകയായിരുന്നു.
തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡിലെ കുഴി കാരണമുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. ആംബുലൻസിടിച്ച് പരിക്കേറ്റ ചന്തവിള സ്വദേശി ധനീഷ് (33) ആണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിക്ക് ദേശീയപാതയിൽ കഴക്കൂട്ടം ബ്ലോക്ക് ഓഫീസിന് മുന്നിലായിരുന്നു അപകടം.
റോഡിലെ കുഴി കണ്ട് മുന്നിൽ പോയ വാഹനം പെട്ടെന്ന് നിറുത്തിയപ്പോൾ നിയന്ത്രണം തെറ്റിയ ആംബുലൻസ് ഡിവൈഡർ തകർത്ത് എതിർവശത്ത് നിന്ന് വന്ന വാഹനങ്ങളിലിടിക്കുകയായിരുന്നു. രണ്ട് കാറുകളിലും സ്കൂട്ടറിലുമാണ് ആംബുലന്‍സ് ഇടിച്ചത്. സ്കൂട്ടറിൽ കഴക്കൂട്ടത്തേക്ക് പോവുകയായിരുന്ന ധനീഷ് ആംബുലൻസിനടിയിൽപ്പെടുകയായിരുന്നു. പൊലീസും നാട്ടുകാരും ചേർന്നാണ് ധനീഷിനെ പുറത്തെടുത്തത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ധനീഷിനെ ആദ്യം മെഡിക്കൽ കോളേജിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അപകടത്തിൽ ആംബുലൻസിൽ ഉണ്ടായിരുന്ന മൂന്ന് സ്ത്രീകൾക്കും പരിക്കേറ്റിരുന്നു.
Also Read: കോട്ടയത്ത് ഒഴുക്കിൽപ്പെട്ട രണ്ട് വിദ്യാര്‍ത്ഥിനികൾ അത്ഭുതകരമായി രക്ഷപ്പെട്ടു