'നിരീക്ഷണത്തില്‍ കഴിയാനുള്ളവരെ വീട്ടിലെത്തിച്ചു'; ആംബുലന്‍സ് ഡ്രൈവര്‍ക്ക് മര്‍ദ്ദനം
യുവാക്കളുമായി ആംബുലൻസ് എത്തിയതോടെ നാട്ടുകാർ പ്രതിഷേധിച്ചു. ആംബുലൻസ് ഡ്രൈവർ ഉണ്ണിക്കുട്ടനെ മര്‍ദിക്കുകയും ചെയ്തു.
കൊല്ലം: കര്‍ണാടകയില്‍ നിന്നെത്തിയവരെ നിരീക്ഷണത്തിനായി വീട്ടിലെത്തിച്ച ആംബുലൻസ് ഡ്രൈവർക്ക് നാട്ടുകാരുടെ ക്രൂരമർദ്ദനം. കൊല്ലം ഏരൂരിലാണ് സംഭവം. നാട്ടുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഏരൂർ, കുളത്തൂപ്പുഴ എന്നിവിടങ്ങളിൽ നിന്നുള്ള സുഹ്യത്തുക്കളായ രണ്ടുപേർ ഇന്നലെയാണ് ഉഡുപ്പിയിൽ നിന്നെത്തിയത്. കുളത്തൂപ്പുഴ സ്വദേശിയായ യുവാവിന്‍റെ വീട്ടില്‍ നീരീക്ഷണത്തിൽ കഴിയാനുള്ള സൗകര്യമുണ്ടായിരുന്നില്ല. തുടർന്ന് ഏരൂർ മണലി പച്ചയിലെ വീട്ടിൽ ഇരുവർക്കും നിരീക്ഷണ സൗകര്യം ഒരുക്കി.
യുവാക്കളുമായി ആംബുലൻസ് എത്തിയതോടെ നാട്ടുകാർ പ്രതിഷേധിച്ചു. ആംബുലൻസ് ഡ്രൈവർ ഉണ്ണിക്കുട്ടനെ മര്‍ദിക്കുകയും ചെയ്തു. പൊലീസ് എത്തി ആംബുലൻസ് ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി. യുവാക്കളെ ഏരൂരിലെ വീട്ടിൽ തന്നെ നിരീക്ഷണത്തിലാക്കി. സൗകര്യമുള്ള വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ എത്തുന്നവരെ തടഞ്ഞാൽ കർശന നടപടി ഉണ്ടാകുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.