Asianet News MalayalamAsianet News Malayalam

അമ്പൂരി കൊലപാതകം: അഖിലിനെ കണ്ട് കൂവിവിളിച്ച് ജനക്കൂട്ടം, കല്ലേറും, ലാത്തിച്ചാര്‍ജ്ജും

രാഖി കൊലപാതകത്തിൽ അഖിലിന്‍റെ അച്ഛനും അമ്മയ്ക്കും പങ്കുണ്ടെന്നും അവരെ കൂടി അറസ്റ്റ് ചെയ്ത ശേഷം മതി തെളിവെടുപ്പെന്നും ആക്രോശിച്ചാണ് ജനക്കൂട്ടം അക്രമാസക്തരായത്. 

amburi murder evidence collection violent situation
Author
Trivandrum, First Published Jul 29, 2019, 12:25 PM IST

തിരുവനന്തപുരം: അമ്പൂരി കൊലപാതകത്തിൽ തെളിവെടുപ്പിനിടെ സംഘര്‍ഷം. രാഖിയെ കൊന്ന് കുഴിച്ചുമൂടിയ കേസിലെ  മുഖ്യ പ്രതി അഖിലിനെ തെളിവെടുപ്പിനെത്തിച്ചപ്പോഴായിരുന്നു സംഘര്‍ഷമുണ്ടായത്. അഖിലുമായി എത്തിയ പൊലീസ് വാഹനം നാട്ടുകാര്‍ തടഞ്ഞു. രാഖി കൊലപാതകത്തിൽ അഖിലിന്‍റെ അച്ഛനും അമ്മയ്ക്കും പങ്കുണ്ടെന്നും അവരെ കൂടി അറസ്റ്റ് ചെയ്ത ശേഷം മതി തെളിവെടുപ്പെന്നും ആക്രോശിച്ചാണ് ജനക്കൂട്ടം അക്രമാസക്തരായത്. 

കൊലപാതക കേസിലെ പ്രതിയെ കണ്ടപ്പോൾ തന്നെ നാട്ടുകാര്‍ കൂവി വിളിച്ച് ബഹളം വച്ചു. അഖിലിന് നേരെ കല്ലേറും ഉണ്ടായി. പൊലീസ് വാഹനം തടഞ്ഞുവക്കുന്നതിലേക്ക് വരെ കാര്യങ്ങളെത്തിയപ്പോൾ നാട്ടുകാരെ പൊലീസ് ലാത്തിവീശി ഓടിച്ചു. തെളിവെടുപ്പ് തടസപ്പെടുത്തരുതെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചിട്ടും പലപ്പോഴും ജനക്കൂട്ടത്തെ നിയന്ത്രിക്കാനാകാത്ത സാഹചര്യവും ഉണ്ടായി. 

നാടിനെ ഞെട്ടിച്ച കൊലപാതകക്കേസിൽ  വൻ പൊലീസ് സന്നാഹത്തിന്‍റെ അകമ്പടിയോടെയാണ് മുഖ്യ പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്. രാഖിയെ കൊന്ന് കുഴിച്ചുമൂടിയ അഖിലിന്‍റെ പുതിയ വീട്ടിലും സമീപത്തുമെല്ലാം സംഘര്‍ഷത്തിനിടയിലും പൊലീസ് തെളിവെടുപ്പ് നടപടികൾ പൂര്‍ത്തിയാക്കി. 

രാഖി കൊലപാതകത്തിൽ അഖിലിന്‍റെ അച്ഛനും അമ്മയ്ക്കും പങ്കുണ്ടെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. രാഖിയുടെ അച്ഛൻ അടക്കമുള്ള ബന്ധുക്കൾ ഇക്കാര്യം ആവര്‍ത്തിച്ച് ആരോപിക്കുകയും ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചനയും ആസൂത്രിത നീക്കവും എല്ലാം ആരോപിച്ചാണ് അഖിലിന്‍റെ വീട്ടുകാരെ കൂടി പ്രതി ചേര്‍ത്ത് അന്വേഷണം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. 

തുടര്‍ന്ന് വായിക്കാം: 'പ്രതിശ്രുത വധുവിനോട് വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ രാഖി ആവശ്യപ്പെട്ടു; കൊലനടത്തിയത് ഗൂഢാലോചനയ്ക്ക് ശേഷം': മൊഴി

Follow Us:
Download App:
  • android
  • ios