കഴിക്കുന്ന മീനിലും മായം; അമോണിയ കലർത്തിയ മീൻ കൂടുതലായെത്തുന്നത് വടക്കൻ കേരളത്തിലേക്ക്
ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്തേക്ക് അമോണിയ അടക്കമുള്ള രാസവസ്തുക്കൾ കലർത്തിയ മത്സ്യം എത്തുന്നുവെന്നാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ കണ്ടെത്തൽ
കോഴിക്കോട്: വടക്കൻ കേരളത്തിലേക്ക് അമോണിയയും ഫോർമലിനും കലർത്തിയ മീൻ കൂടുതലായി എത്തുന്നുവെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. സംസ്ഥാനത്ത് മീൻ ലഭ്യത കുറഞ്ഞതോടെയാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വരവ്. കോഴിക്കോട് പുതിയാപ്പ, പാളയം എന്നിവിടങ്ങളിലെ മീൻ മാർക്കറ്റുകളിൽ നടത്തിയ പരിശോധനയിൽ രാസവസ്തുക്കൾ കലർത്തിയ മീൻ പിടിച്ചെടുത്തു.
ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്തേക്ക് അമോണിയ അടക്കമുള്ള രാസവസ്തുക്കൾ കലർത്തിയ മീൻ എത്തുന്നുവെന്നാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ കണ്ടെത്തൽ. സംസ്ഥാന തീരത്ത് മീൻ ലഭ്യത കുറഞ്ഞതോടെയാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് മീൻ കൂടുതലായി എത്തുന്നത്. കോഴിക്കോട് ജില്ലയിലെ പുതിയാപ്പ, സെൻട്രൽ മാർക്കറ്റ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ രാസവസ്തുക്കൾ കലർത്തിയ മീൻ ഭക്ഷ്യസുരക്ഷാവകുപ്പ് പിടിച്ചെടുത്തു.
വിദഗ്ദ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇവ റീജണൽ ലബോറട്ടറിയിലേക്ക് അയക്കും. സംസ്ഥാന അതിർത്തികളിൽ പരിശോധന കർശനമാക്കാനാണ് ഭക്ഷ്യസുരക്ഷാ എൻഫോഴ്സ്മെന്‍റിന്‍റെ തീരുമാനം. കഴിഞ്ഞ വർഷം ഓപ്പറേഷൻ സാഗർ റാണിയിലൂടെ 28000 കിലോ മീനാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. ഓപ്പറേഷൻ സാഗർറാണി വീണ്ടും തുടങ്ങാനും ഭക്ഷ്യസുരക്ഷാ വകുപ്പ് ആലോചിക്കുന്നുണ്ട്.