Asianet News MalayalamAsianet News Malayalam

Lokayuktha : നായനാർ സർക്കാരിനെ എതിർത്തത് തെറ്റായിപ്പോയി, 'നേര്‍ക്കുനേരില്‍' വെളിപ്പെടുത്തലുമായി ആനത്തലവട്ടം

ലോകായുക്തയുടെ ഉത്തരവ് സര്‍ക്കാരിന് ചോദ്യം ചെയ്യാമെന്ന വ്യവസ്ഥ നായനാര്‍ സര്‍ക്കാരിന്‍റെ കാലത്ത് ഒഴിവാക്കിയത് തെറ്റായിപ്പോയെന്ന് തുറന്ന് സമ്മതിച്ച് ആനത്തലവട്ടം ആനന്ദൻ.

Anathalavattom Anandan response about lokayukta ordinance old clip
Author
Thiruvananthapuram, First Published Jan 29, 2022, 1:07 PM IST

തിരുവനന്തപുരം: 1999ൽ ലോകായുക്ത (Lokayukta) നിയമം നിയമസഭയിൽ ചർച്ചയ്ക്ക് വന്നപ്പോൾ ഭേദഗതിയെ എതിർത്തത്  സെക്ഷൻ 14ലെ ഭരണഘടന വിരുദ്ധതയെക്കുറിച്ച് അറിയാത്തത് കൊണ്ടായിരുന്നെന്ന് നിയമസഭാംഗമായിരുന്ന ആനത്തലവട്ടം ആനന്ദൻ. അന്ന് നിയമ വിദഗ്ധരാരും ഇതേക്കുറിച്ച് പറഞ്ഞുതന്നില്ല. നിയമത്തിലെ ഭരണഘടന വിരുദ്ധത തിരിച്ചറിഞ്ഞതുകൊണ്ടാണ് സർക്കാർ ഇപ്പോൾ തിരുത്തുന്നതെന്നും തെറ്റ് ജനങ്ങളോട് തുറന്നുപറയലാണ് ഈ തിരുത്തലെന്നും ആനത്തലവട്ടം ആനന്ദൻ ഏഷ്യാനെറ്റ് ന്യൂസിന്റെ നേർക്കുനേർ ചർച്ചയിൽ പറഞ്ഞു. 1999ലെ നിയമസഭാ പ്രസംഗം മാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്നതിനിടെയാണ് ആനത്തലവട്ടം ആനന്ദന്റെ വിശദീകരണം.

ലോകായുക്തയുടെ ഉത്തരവ് സർക്കാരിന് ചോദ്യം ചെയ്യാമെന്ന വ്യവസ്ഥ നായനാർ സർക്കാരിന്‍റെ കാലത്ത് ഒഴിവാക്കിയത് തെറ്റായിപ്പോയെന്നാണ് ആനത്തലവട്ടം ആനന്ദൻ തുറന്ന് സമ്മതിക്കുന്നത്. ലോകായുക്ത ഉത്തരവിനെ സർക്കാരിന് തള്ളാം എന്ന വ്യവസ്ഥ 99 ലെ നായനാർ സർക്കാരിന്‍റെ കാലത്ത് ബില്ലവതിരിക്കുമ്പോൾ ഒഴിവാക്കിയത്  കഴിഞ്ഞ ദിവസം വലിയ ചർച്ചയായിരുന്നു. സർക്കാർ ഇന്ന് കൊണ്ടുവന്ന ഭേദഗതിയെ 1999 ൽ ഇടത് നേതാക്കൾ എതിർത്തിരുന്നുവെന്ന നിയമസഭാ രേഖകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. 99 ൽ നായനാർ സർക്കാരിന്‍റെ കാലത്ത് ആദ്യം നിയമസഭയിൽ അവതരിപ്പിച്ച ലോകായുക്ത നിയമത്തിന്‍റെ കരടിൽ ഇന്ന് സർക്കാർ കൊണ്ടുവന്ന ഭേദഗതിയും ഉണ്ടായിരുന്നു. ലോകായുക്ത ഉത്തരവിനെ ഗവർണർ അല്ലെങ്കിൽ മുഖ്യമന്ത്രിക്ക് തിരുത്താമെന്ന വ്യവസ്ഥക്കെതിരെ ജി സുധാകരൻ, ആനത്തലവട്ടം ആനന്ദൻ അടക്കമുള്ള ഇടത് അംഗങ്ങൾ അന്ന് ശക്തമായി എതിർത്തുവെന്നാണ് സഭാ രേഖകളിലുള്ളത്.

പൊതുപ്രവർത്തകർ കുറ്റം ചെയ്തെന്ന് ലോകായുക്ത പറഞ്ഞാൽ പിന്നെ പദവിയിൽ തുടരുന്നത് അപമാനകരമാണെന്നായിരുന്നു ജി സുധാകരൻറെ അഭിപ്രായം. സർക്കാരിന് നിരാകരണത്തിന് അവസരം ഉണ്ടായാൽ ലോകായുക്തക്ക് മുകളിലായിരുന്നു സർക്കാർ എന്നും അത് ശരിയല്ലെന്നുമാണ് ആനത്തലവട്ടം അന്ന് അഭിപ്രായപ്പെട്ടത്. ജി കാർത്തികേയൻ അടക്കമുള്ള കോൺഗ്രസ് അംഗങ്ങളും ഭേദഗതിയെ എതിർത്തിരുന്നു. ഒടുവിൽ അംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് നിയമമന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരൻ നായർ അംഗങ്ങളുടെ അഭിപ്രായം ഔദ്യോഗിക ഭേദഗതിയായി അവതരിപ്പിച്ച് ലോകായുക്ത ഉത്തരവ് സർക്കാരിന് തള്ളാമെന്ന വ്യവസ്ഥ ഒഴിവാക്കുകയായിരുന്നു. അന്ന് ഈ വ്യവസ്ഥ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട സിപിഎം എംഎൽഎയായിരുന്ന ആനത്തലവട്ടം ആനന്ദൻ ഇന്ന് ഇക്കാര്യത്തിൽ തെറ്റ് പറ്റിപ്പോയെന്ന് തുറന്ന് സമ്മതിക്കുകയാണിപ്പോൾ.

Follow Us:
Download App:
  • android
  • ios