കൊലപാതകത്തില്‍ കോൺഗ്രസ് നേതാവായ അടൂര്‍ പ്രകാശിന് പങ്കെന്ന് ആനാവൂര്‍ നാഗപ്പൻ ആരോപിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമ്മൂടിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ഇരട്ട കൊലപാതകത്തിൽ ഗുരുതര ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പൻ. കൊലപാതകത്തില്‍ കോൺഗ്രസ് നേതാവായ അടൂര്‍ പ്രകാശിന് പങ്കെന്ന് ആനാവൂര്‍ നാഗപ്പൻ ആരോപിച്ചു. മുൻപ് മൂന്നു മാസം മുമ്പ് സിപിഎം പ്രവര്‍ത്തകനായ ഫൈസലിനെ വധിക്കാനുള്ള ശ്രമം നടന്നു. അന്ന് ആ കേസിലെ പ്രതികളെ രക്ഷിക്കാൻ സ്റ്റേഷനിലെത്തിയത് അടൂര്‍ പ്രകാശായിരുന്നു. ആ കേസിലെ പ്രതികളാണ് ഈ കൊലപാതകങ്ങൾ ചെയ്തിരിക്കുന്നത്. ഗൂഢാലോചനയിൽ അടൂര്‍ പ്രകാശനും പങ്കുണ്ടെന്നും ആനാവൂര്‍ നാഗപ്പൻ ആരോപിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാതകം: ആറ് പേര്‍ കസ്റ്റഡിയിൽ, മുഖ്യപ്രതിയുടെ സുഹൃത്തും പിടിയിൽ

ഇന്നലെ രാത്രിയാണ് വെഞ്ഞാറമ്മൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഹക് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവരാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘം ഇരുവരേയും വളയുകയും മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. നെഞ്ചിന് കുത്തേറ്റ മിഥിലാജ് സംഭവസ്ഥലത്ത് വെച്ചും ഹക് മുഹമ്മദ് ആശുപത്രിയിലും മരിച്ചു. മിഥിൽ രാജ് ഡിവൈഎഫ്ഐ തേമ്പാമൂട് യൂണിറ്റ് ജോ. സെക്രട്ടറിയും ഹക്ക് മുഹമ്മദ്- കലിങ്കിൻ മുഖം യൂണിറ്റ് പ്രസിഡൻ്റും പാർട്ടി അംഗവുമാണ്. 

സംഭവത്തിൽ ആറ് പേര്‍ കസ്റ്റഡിയിലാണ്. മുഖ്യപ്രതിയുടെ സുഹൃത്ത് ഷജിത്തും ബൈക്ക് ഉടമയുമടക്കം ആറ് പേരാണ് കസ്റ്റഡിയിലായത്. ഐഎൻടിയുസി പ്രവര്‍ത്തകനാണ് കസ്റ്റഡിയിലായ ഷജിത്ത്. വാട്സ്ആപ്പ് ഗ്രൂപ്പിൽ കൊലപാതകത്തിന് ശേഷം കറുത്തകൊടിയുടെ ചിഹ്നം ഇട്ടത് ഷജിത്തായിരുന്നു. അക്രമിസംഘത്തിലുണ്ടായിരുന്നത് ആറ് പേരായിരുന്നുവെന്ന് വിവരം. ഇവരുടെ പിടികൂടാനുള്ള ഊര്‍ജിത ശ്രമം നടക്കുന്നുണ്ട്. ബൈക്കിലെത്തി കൊല നടത്തിയ ശേഷം ഇവര്‍ ബൈക്ക് ഉപേക്ഷിച്ച് കാറിൽ രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം. പ്രതികൾ ഉപയോഗിച്ച മൂന്ന് ബൈക്കുകൾ പൊലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.