ഏഷ്യാനെറ്റ് ന്യൂസ് നഴ്സിഗ് എക്സലൻസ് അവാർഡ്; അട്ടപ്പാടിക്കാരുടെ ആൻസിലക്ക് സ്പെഷ്യൽ ജൂറി പുരസ്കാരം
ഉൾക്കാടിലും മലമടക്കുകളിലുമുള്ള ആദിവാസി ഊരുകളിൽ ദുർഘടമായ വഴികൾ താണ്ടി കടന്നു ചെല്ലുമ്പോഴൊന്നും മറ്റെവിടേക്കെങ്കിലും സ്ഥലംമാറ്റത്തിന് ആൻസില ഒരിക്കലും ശ്രമിച്ചില്ല. സർക്കാർ സർവീസിൽ നിന്ന് പിരിഞ്ഞു പോയതിന് ശേഷവും ആൻസില അട്ടപ്പാടി വിട്ടുപോയില്ല.
കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് നഴ്സിംഗ് എക്സലൻസ് അവാർഡ് 2019 ലെ സ്പെഷ്യൽ ജൂറി പുരസ്കാരത്തിന് അർഹയായി സിസ്റ്റർ ആൻസില എം മാത്യു. പാലക്കാട് അട്ടപ്പാടിയിൽ ആദിവാസികൾക്കായി ചെയ്ത മികച്ച സേവനങ്ങളാണ് ആൻസിലയെ പുരസ്കാരത്തിന് അർഹയാക്കിയത്. അൻപതിനായിരം രൂപയും പ്രശസ്തി പത്രവും ട്രോഫിയും അടങ്ങുന്നതാണ് പുരസ്കാരം. അട്ടപ്പാടിയിലെ എല്ലാവര്‍ക്ക് വേണ്ടിയും അവാര്‍ഡ് സമര്‍പ്പിക്കുന്നുവെന്ന് ആന്‍സില പറഞ്ഞു. ആരോഗ്യ മേഖലയിൽ തന്നെ പ്രവർത്തിച്ചിരുന്ന ഭർത്താവിനും, സേവന മേഖലയിൽ ഒപ്പമുണ്ടായിരുന്ന ഡോക്ടർമാർക്കും ഏഷ്യാനെറ്റ് ന്യൂസിനും ആന്‍സില നന്ദി അറിയിച്ചു.
അട്ടപ്പാടിയിൽ ആദിവാസികൾക്കിടയിൽ തുടർച്ചയായി 21 വർഷം ആ ണ് ആൻസില ആതുരശുശ്രൂഷ ചെയ്തത്. ഉൾക്കാടിലും മലമടക്കുകളിലുമുള്ള ആദിവാസി ഊരുകളിൽ ദുർഘടമായ വഴികൾ താണ്ടി കടന്നു ചെല്ലുമ്പോഴൊന്നും മറ്റെവിടേക്കെങ്കിലും സ്ഥലംമാറ്റത്തിന് അവർ ഒരിക്കലും ശ്രമിച്ചില്ല. സർക്കാർ സർവീസിൽ നിന്ന് പിരിഞ്ഞു പോയതിന് ശേഷവും ആൻസില അട്ടപ്പാടി വിട്ടുപോയില്ല.
പെയിൻ ആന്റ് പാലിയേറ്റീവ് കെയർ പ്രസ്ഥാനം അട്ടപ്പാടിയിൽ തുടങ്ങി കർമ്മനിരതയായി. യൂ ആന്റ് വീ എന്ന സംഘടന എന്ന സംഘടന ഇന്ന് അട്ടപ്പാടിയിൽ ഒരുപാട് പേരുടെ ഏക ആശ്വാസമാണ്. 2007ലെ മികച്ച നഴ്സിനുള്ള അവാർഡ് നൽകി സംസ്ഥാന സർക്കാർ ആൻസിലയെ ആദരിച്ചു. ആദിവാസി ജനതയുടെ സ്നേഹവും ആദരവും എല്ലാക്കാലവും ആൻസിലക്കൊപ്പമുണ്ട്.