കേരള സ്റ്റോറി നിരോധിക്കണമെന്ന് പറയുന്നത് കോൺഗ്രസിന്റെയും സിപിഎമ്മിന്റെ ഇരട്ടത്താപ്പാണെന്ന് എകെ ആന്റണിയുടെ മകനും ബിജെപി നേതാവുമായ അനിൽ ആന്റണി

തിരുവനന്തപുരം: കേരള സ്റ്റോറിക്കെതിരെ സംസാരിക്കുന്നതും അത് നിരോധിക്കാൻ ആവശ്യപ്പെടുന്നതും കോൺഗ്രസിന്റെയും സിപിഎമ്മിന്റെ ഇരട്ടത്താപ്പാണെന്ന് എകെ ആന്റണിയുടെ മകനും ബിജെപി നേതാവുമായ അനിൽ ആന്റണി. സുപ്രീം കോടതി വിധിയെ അട്ടിമറിക്കുന്നതായിട്ടു പോലും ബിബിസി ഡോക്യുമെന്ററിയെ പിന്തുണച്ചവരാണ് കേരളാ സ്റ്റോറിക്കെതിരെ രംഗത്തുവരുന്നത്. ഇരുവരുടെയും സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഏത് പോരാട്ടവും കപട രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി മാത്രമുള്ളതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അനിൽ ആന്റണിയുടെ കുറിപ്പ്...

ചില പെൺകുട്ടികളെ കുറിച്ചാണ് കേരള സ്റ്റോറി പറയുന്നത്. അവർ നേരിട്ട പരീക്ഷണങ്ങളും കഷ്ടപ്പാടുകളും ചൂണ്ടിക്കാട്ടുന്ന ചില സാമൂഹിക പ്രശ്നങ്ങളെയാണ് അത് ഉയർത്തിക്കാട്ടുന്നത്. ബിബിസി ഡോക്യുമെന്ററി ഇറങ്ങിയപ്പോൾ, ഇന്ത്യയിലെ പരമോന്നത കോടതിയുടെ നിഗമനങ്ങളെ അട്ടിമറിക്കാനുള്ള നഗ്നമായ ശ്രമമായിട്ടു പോലും ആവിഷ്കാര സ്വാതന്ത്ര്യത്തെ പിന്തുണച്ചവരാണ് സിപിഎമ്മും കോൺഗ്രസും. അവരാണ് കേരള സ്റ്റോറി എന്ന സിനിമ നിരോധിക്കണമെന്ന് മുറവിളി കൂട്ടുന്നത്. ഇരുവരുടെയും സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഏത് പോരാട്ടവും കപട രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി മാത്രമുള്ളതാണ്. -അനിൽ കുറിച്ചു.

അതേസമയം, ഏറെ വിവാദങ്ങള്‍ സൃഷ്ടിക്കുന്ന 'ദ കേരള സ്റ്റോറിക്ക്' സെന്‍സര്‍ ബോര്‍ഡിന്‍റെ പ്രദര്‍ശാനുമതി ലഭിച്ചു. എ സര്‍ട്ടിഫിക്കറ്റോടെയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയിരിക്കുന്നത്. ചിത്രത്തിന്‍റെ നിര്‍മ്മാതാവ് വിപുല്‍ അമൃത്ലാല്‍ ഷായാണ് ഈ കാര്യം വെളിപ്പെടുത്തിയത്. ഒപ്പം ചിത്രത്തിന്‍റെ വിവിധ ഇടങ്ങളിലായി സംഭാഷണങ്ങള്‍ അടക്കം പത്ത് മാറ്റങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. സെന്‍സര്‍ ബോര്‍ഡ് മാറ്റം നിര്‍ദേശിച്ച ഭാഗങ്ങള്‍ ഇങ്ങനെയാണ്. 

തീവ്രവാദികള്‍ക്കുള്ള ധനസഹായം പാകിസ്താന്‍ വഴി അമേരിക്കയും നല്‍കുന്നു എന്ന സംഭാഷണം. ഹിന്ദുക്കളെ അവരുടെ ആചാരങ്ങള്‍ ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മതിക്കുന്നില്ല എന്ന സംഭാഷണ ഭാഗം. ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ അവസരവാദിയാണ് എന്ന പറയുന്നിടത്ത് നിന്ന് ഇന്ത്യന്‍ കമ്യൂണിസ്റ്റ് എന്നതില്‍ ഇന്ത്യന്‍ എന്ന് നീക്കം ചെയ്യണം. അവസാനം കാണിക്കുന്ന തീവ്രവാദത്തെ പരാമര്‍ശിക്കുന്ന മുന്‍മുഖ്യമന്ത്രിയുടെ അഭിമുഖം ഒഴിവാക്കണമെന്നും സെന്‍സര്‍ ബോര്‍ഡ് പറയുന്നു. 

Read more:  തിരുന്നാവായ സ്റ്റേഷൻ എത്തുന്നതിന് തൊട്ടുമുമ്പ് വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്

നേരത്തെ കേരള സ്റ്റോറി സിനിമയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രം​ഗത്തെത്തിയിരുന്നു. സിനിമ കേരളത്തിനെതിരെ വിദ്വേഷപ്രചാരണം ലക്ഷ്യമിട്ട് നിർമ്മിച്ചതെന്നെന്നും സംഘപരിവാർ നുണ ഫാക്ടറിയുടെ ഉത്പ്പന്നമാണ് സിനിമയെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിദ്വേഷ പ്രചാരണത്തിലൂടെ കേരളത്തിലെ തെരഞ്ഞെടുപ്പാണ് സംഘപരിവാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സിനിമയ്ക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതാശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും രംഗത്തുവന്നിരുന്നു.