കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഇതേ കേസിൽ മറ്റൊരു പ്രതിയായ ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ഹർജിയും കോടതി തള്ളിയതോടെ, ഒരേദിവസം അന്വേഷണ സംഘത്തിന് ഇരട്ട തിരിച്ചടിയായി.

കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് മുൻ‌കൂർ ജാമ്യം അനുവദിച്ച് കോടതി. കേസിൽ ആരോപണ വിധേയനായിരുന്നു ഇയാൾ. അറസ്റ്റ് സാധ്യത മുന്നിൽ കണ്ടാണ് മുൻ‌കൂർ ജാമ്യത്തിന് അപേക്ഷിച്ചത്. കേസില്‍ പ്രതി ചേര്‍ക്കപ്പെടുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് റിബേഷ് രാമകൃഷ്ണന്‍ കോടതിയെ സമീപിച്ചത്.

വടകര കാഫിര്‍ സ്ക്രീന്‍ ഷോട്ട് കേസില്‍ പ്രതിയായ ജിതിന്‍ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി കോടതി തള്ളിയിരുന്നു. പ്രത്യേക അന്വേഷണ സംഘം നൽകിയ ഹർജി വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് തള്ളിയത്. പ്രതി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്ന് കാണിച്ചായിരുന്നു ഹർജി.

ജിതിന് ജാമ്യം ലഭിച്ച ശേഷം വടകരയിലും തിരുവള്ളൂരിലും നടന്ന സ്വീകരണ പരിപാടികളിലെ അക്രമസംഭവങ്ങളും പൊലീസിനും സര്‍ക്കാരിനുമെതിരെയുള്ള വെല്ലുവിളികളും പ്രകോപന മുദ്യാവാക്യങ്ങളും ചൂണ്ടിക്കാട്ടിയാണ് പ്രത്യേക അന്വേഷണ സംഘം കോടതിയെ സമീപിച്ചത്. രണ്ട് സംഭവങ്ങളിലും ജിതിനെ പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ ജാഥകളില്‍ പങ്കെടുക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയല്ലെന്നും പൊലീസ് കേസുകള്‍ കെട്ടിച്ചമയ്ക്കുകയാണെന്നും പ്രതിഭാഗം വാദിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി ഹർജി തള്ളിയത്.