തെരഞ്ഞെടുപ്പ് സമയത്ത് രണ്ടുകോടി രൂപ വാങ്ങി തിരികെ നൽകിയിട്ടില്ലെന്ന തിരുവല്ല നെടുമ്പറമ്പില്‍ ഫിനാൻസ് ഉടമ എൻ എം രാജുവിന്‍റെ ആരോപണത്തില്‍ പ്രതികരണവുമായി ആന്‍റോ ആന്‍റണി എംപി
പത്തനംതിട്ട: തെരഞ്ഞെടുപ്പ് സമയത്ത് രണ്ടുകോടി രൂപ വാങ്ങി തിരികെ നൽകിയിട്ടില്ലെന്ന തിരുവല്ല നെടുമ്പറമ്പില്‍ ഫിനാൻസ് ഉടമ എൻ എം രാജുവിന്‍റെ ആരോപണത്തില്‍ പ്രതികരണവുമായി ആന്‍റോ ആന്‍റണി എംപി. എല്ലാ തെരഞ്ഞെടുപ്പിലും ആളുകൾ തന്നെ സഹായിച്ചിട്ടുണ്ടെന്നും അല്ലാതെ എന്‍റെ കയ്യിൽ പണം ഇല്ല. 2019 രാജു യുഡിഎഫ് നേതാവ് ആയിരുന്നു. അന്ന് രാജു സഹായിച്ചതാണ്. ആ പണം തിരികെ കൊടുത്തു എന്നും ആന്‍റോ ആന്‍റണി പറഞ്ഞു. കൂടാതെ, തന്നെ മാത്രമല്ല സിപിഎമ്മിനേയും രാജു സഹായിച്ചിട്ടുണ്ട്, രണ്ട് കോടിയുടെ കാര്യം അറിയില്ല. തന്ന പണം തിരിച്ചു കൊടുത്തു. ഇപ്പോൾ രാജു എൽഡിഎഫില്‍ ആണ്. മറിച്ചാണെങ്കിൽ രാജു കേസ് കൊടുക്കട്ടെ. തിരഞ്ഞെടുപ്പിൽ ഒരുപാടാളുകൾ സഹായിച്ചിട്ടുണ്ട്.ഒരുപാടാളുകൾ സഹായിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കുറഞ്ഞ പണം കൊണ്ടാണ് ഞാൻ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് തന്ന സംഭാവനയെന്നാണ് കരുതിയത്. തിരികെ ചോദിച്ചപ്പോൾ തിരികെ കൊടുത്തു. അല്ലാതെ പണം കിട്ടാൻ ഉണ്ടെങ്കിൽ രാജു നിയമപരമായി മുന്നോട്ട് പോകട്ടെയെന്നും ആന്‍റോ ആന്‍റണി പറഞ്ഞു.
നിക്ഷേപ തട്ടിപ്പ് കേസിൽ രണ്ടു വർഷമായി ഇഡി അന്വേഷണം നേരിടുകയാണ് തിരുവല്ല നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ്, അന്വേഷണത്തിന്‍റെ ഭാഗമായി സ്ഥാപനത്തിന്‍റെ 44 കോടി രൂപയുടെ സ്വത്തുക്കൾ മരവിപ്പിച്ചിട്ടുണ്ട്. നൂറു കണക്കിന് നിക്ഷേപകരിൽ നിന്ന് കൈപ്പറ്റിയ തുക ഉപയോഗിച്ച് സ്ഥാപന ഉടമ എൻഎം രാജുവും കൂട്ടാളികളും വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയെന്നും ഇഡി കണ്ടെത്തിയിരുന്നു. പത്തനംതിട്ട, എറണാകുളം ജില്ലകളിലായി ഒട്ടേറെ പൊലീസ് കേസുകൾ ആണ് ഈ സ്ഥാപനത്തിന്റെ തട്ടിപ്പിനെതിരെ ഉള്ളത്. 2014 മേയ് ഏഴിന് സ്ഥാപനയുടമ എൻ.എം.രാജു, ഭാര്യ ഗ്രേസ്, മക്കളായ അലൻ ജോർജ്, അൻസൻ ജോർജ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
2024 ജൂലൈ മുതൽ ഈ തട്ടിപ്പിൽ ഇഡി അന്വേഷണം തുടരുകയാണ്. ഇതിനിടെയാണ് സ്വർണക്കൊള്ള കേസിൽ ജയിലിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവർക്ക് ഇവിടെ നിക്ഷേപം ഉണ്ടായിരുന്നു എന്ന ആരോപണം ഉയരുന്നത്. തന്ത്രി ഈ സ്ഥാപനത്തിൽ രണ്ടരക്കോടി രൂപ നിക്ഷേപിച്ചിരുന്നു എന്നും, സ്ഥാപനം പൊട്ടിയപ്പോൾ അദ്ദേഹം പരാതിപോലും നൽകിയില്ലെന്നും ആയിരുന്നു ആരോപണം. ഇതിൽ വ്യക്തത വരുത്താൻവ്യാഴാഴ്ച ഇവിടെ ഇഡി റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്തു.



