ഗുഡ് വില്ലിന് വേണ്ടിയാണ് പണം ചെലവാക്കാൻ തീരുമാനിച്ചതും ആൻ്റോ. അർജൻ്റീനൻ ടീമിനെ കേരളത്തിൽ കൊണ്ടുവരാനുള്ള നീക്കത്തിൽ സർക്കാരിന് റോളില്ലെന്നായിരുന്നു അന്നത്തെ സർക്കാർ പ്രതിനിധികൾ വ്യക്തമാക്കിയത്. ഇതിന് വിരുദ്ധമാണ് ആൻ്റോയുടെ മൊഴി

തിരുവനന്തപുരം. സർക്കാരിന് റോളില്ലെന്നായിരുന്നു അന്ന് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ അതേ സ്പോൺസർ തന്നെ പറയുന്നു എല്ലാം സർക്കാ‍ർ പദ്ധതിയെന്ന്. കാഞ്ഞങ്ങാട് ഇന്റലിജൻസ് ഓഫീസർ കെ കെ സജിനിക്ക് ആൻ്റോ അഗസ്റ്റിൻ കഴിഞ്ഞ ഓ​ഗസ്റ്റ് മൂന്നിന് നൽകിയ മൊഴിയാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടത്. എം ഡി ആയല്ല അം​ഗീകൃത പ്രതിനിധിയായാണ് മൊഴി ആൻ്റോ മൊഴി നൽകാനെത്തിയത്. അർജൻ്റീനൻ ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് കൊണ്ടു വരുന്ന പദ്ധതിയിൽ എങ്ങനെയാണ് റിപ്പോ‍ർട്ടർ ബോഡ്കാസ്റ്റിം​ഗ് ക​മ്പിനി ഭാ​ഗവാക്കായി എന്ന് ചോദ്യത്തിനാണ് സർക്കാർ തങ്ങളെ സമീപിക്കുകയായിരുന്നുവെന്ന് ജി എസ് ടി വകുപ്പിന് ആൻ്റോ മറുപ‌ടി നൽകിയത്. പദ്ധതി ആലോചിച്ചപ്പോൾ ആദ്യം സർക്കാർ സമീപിച്ചത് ​ഗോൾഡ് മർച്ചൻ്റ്സ് അസോസിയേഷനെ. എന്നാൽ അവർക്ക് ആവശ്യമായ പണം കണ്ടെത്താൻ കഴിഞ്ഞില്ല.തുടർന്നാണ് റിപ്പോർട്ടർ കമ്പിനിയെ സമീപിക്കുന്നത്. അർജൻ്റീനൻ ഫുട്ബോൾ ടീം കേരളത്തിൽ രണ്ട് കളികൾ നടത്താൻ തീരുമാനിച്ചിരിക്കുന്നുവെന്ന് സർക്കാ‍ർ അറിയിച്ചു. അത് സ്പോൺസർ ചെയ്യണം. അങ്ങനെ തങ്ങൾ പണം നൽകാൻ തീരുമാനിച്ചു.

'സർക്കാരിന് വേണ്ടി പണം ചെലവാക്കാൻ തീരുമാനിച്ചത് ഗുഡ് വില്ലിന് വേണ്ടി '

ആ പരിപാടി ഏറ്റെടുത്താൽ കമ്പിനിയുടെ മുല്യം വർദ്ധിക്കുമെന്ന് തോന്നിയെന്നും ആൻ്റോ മൊഴിയിൽ പറയുന്നു. ഞങ്ങളോട് സംസാരിക്കുന്നതിന് മുൻപ് തന്നെ സർക്കാ‍ർ പ്രതിനിധികൾ അർജൻ്റീനൻ ഫുട്ബോൾ ഫെ‍ഡറേഷനുമായി സ്പെയിനിൽ വച്ച് ചർച്ച നടത്തിയിരുന്നു. അന്നത്തെ മന്ത്രി വി അബ്ദുറഹ്മാൻ ഉൾപ്പടെയാണ് ചർച്ച നടത്തിയെന്നും ആൻ്റോ നൽകിയ മൊഴിയിൽ പറയുന്നു. അവരെല്ലാം തീരുമാനിച്ചു. തങ്ങൾ സ്പോൺസർ മാത്രം ആൻ്റോ വ്യക്തമാക്കി. ആ പരിപാടി റിപ്പോർട്ടർ ബ്രോഡ‍്കാസ്റ്റിം​ഗ് കമ്പിനിയുടേതെന്ന് കഴിഞ്ഞ ദിവസവും മുൻ മന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു. മറ്റ് മാധ്യമസ്ഥാപനങ്ങൾ നടത്തുന്നത് പോലെ ആ മാധ്യമ സ്ഥാപനത്തിൻ്റെ സ്വന്തം പരിപാടി എന്ന നിലയിൽ പ്രധാന‌ടീമിനെ കൊണ്ടുവരാൻ അവർ തീരുമാനിച്ചാതാണെന്നും അതിന് സർക്കാരുമായി ബന്ധമില്ലെന്നുമുള്ള തോമസ് ഐസക് ഉൾപ്പടെ ഉള്ളവരുടെ ന്യായീകരണമാണ് പൊളിയുന്നത്.