കുഞ്ഞിനെ കൊല്ലാനോ നശിപ്പിക്കാനോ ശ്രമിച്ചിട്ടില്ല. കുഞ്ഞിനെ സുരക്ഷിതമായി വളര്‍ത്താന്‍ ഏല്‍പ്പിക്കുകയാണ് ചെയ്തത്. അനുപമയുടെ സത്യവാങ്മൂലത്തില്‍ കുഞ്ഞിനെ നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് പറയുന്നില്ലെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. 

തിരുവനന്തപുരം: അമ്മ അറിയാതെ കുട്ടിയെ ദത്ത് നൽകിയ കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നവംബര്‍ രണ്ടിന്. അനുപമയുടെ (anupama s chandran) അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത അച്ഛന്‍റെ സുഹൃത്തുക്കൾ അടക്കമുള്ള ആറ് പ്രതികളാണ് തിരുവനന്തപുരം ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ (anticipatory bail) നൽകിയത്. വാദം പൂര്‍ത്തിയായി ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് നവംബര്‍ രണ്ടിലേക്ക് മാറ്റുകയായിരുന്നു. അനുപമയുടെ സമ്മതത്തോടെ കുട്ടിയെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചെന്നാണ് പ്രതികള്‍ കോടതിയില്‍ പറഞ്ഞത്.

Add Asianetnews as a Preferred SourcegooglePreferred

കോളേജില്‍ പഠിക്കാന്‍ വിട്ട മകള്‍ ഗര്‍ഭമെന്ന സമ്മാനവുമായാണ് മടങ്ങി വന്നത്. കുഞ്ഞിനെ കൊല്ലാനോ നശിപ്പിക്കാനോ ശ്രമിച്ചിട്ടില്ല. കുഞ്ഞിനെ സുരക്ഷിതമായി വളര്‍ത്താന്‍ ഏല്‍പ്പിക്കുകയാണ് ചെയ്തത്. അനുപമയുടെ സത്യവാങ്മൂലത്തില്‍ കുഞ്ഞിനെ നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് പറയുന്നില്ലെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. പ്രതികള്‍ക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ശകത്മായി വാദിച്ചു. കുട്ടിയെ ഉപേക്ഷിച്ചതില്‍ വിശദമായ അന്വേഷണം വേണം. അമ്മ നാടുനീളെ കുഞ്ഞിനെ തേടി നടക്കുന്നത് കോടതി പരിഗണിക്കണം. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ എതിര്‍ത്ത പ്രോസിക്യൂഷന്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് ആവശ്യമെന്നും കോടതിയില്‍ അറിയിച്ചു. 

അനുപമയുടെ മാതാപിതാക്കൾ ഉൾപ്പെടെ ആറ് പ്രതികൾക്കും മുൻകൂര്‍ ജാമ്യം നൽകരുതെന്ന് പൊലീസ് കോടതിയെ അറിയിച്ചു. കുഞ്ഞിനെ തട്ടികൊണ്ട് പോയതിനും വ്യാജരേഖയുണ്ടാക്കിയതിനും അന്വേഷണം തുടരുകയാണെന്നും ഇപ്പോൾ ജാമ്യം നൽകിയാൽ സ്വാധീനമുളള പ്രതികൾ തെളിവ് നശിപ്പിക്കുമെന്നുമുള്ള റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചു. നേരത്തെ കോടതി വിഷയത്തിൽ പൊലീസിന്‍റെ അഭിപ്രായം തേടിയിരുന്നു. അതേ സമയം കുഞ്ഞിനെ ദത്ത് നൽകിയതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ ശിശുക്ഷേമ സമിതിയിലെ സിസിടിവി പരിശോധിക്കാൻ തീരുമാനിച്ചു.

സർക്കാരിന്‍റെ വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന. ഇക്കാര്യം ആവശ്യപ്പെട്ട് വനിതാ ശിശു വികസന ഡയറക്ടർ ശിശുക്ഷേമ സമിതിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. കുഞ്ഞിനെ കൈമാറിയെന്ന് പറയുന്ന 2020 ഒക്ടോബറിലെ ദിവസങ്ങളിലെ സിസിടിവി ഹാജരാക്കാനാണ് നോട്ടീസ് നൽകിയത്. സിസിടിവി നശിപ്പിച്ചെന്ന് ജീവനക്കാരുടേതെന്ന പേരിൽ പുറത്തുവന്ന ഒരു കത്തിലും ആരോപണം ഉണ്ടായിരുന്നു. കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചതാണോ അല്ലയോ എന്ന് കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ നിർണായകമാണ്.