അനുപമയുടെ പരാതി; ജയചന്ദ്രനെതിരെ നടപടിയെടുക്കുമോ? സിപിഎം പേരൂർക്കട ലോക്കൽ കമ്മിറ്റി ഇന്ന്
അനുപമയുടെ പിതാവ് പി എസ് ജയചന്ദ്രൻ ഉൾപ്പെട്ട സി പി എം പേരൂർക്കട ലോക്കൽ കമ്മിറ്റി ഇന്ന് യോഗം ചേരും. സിപിഎം സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾ അനുപമക്ക് പിന്തുണ നൽകിയ സാഹചര്യത്തിൽ ജയചന്ദ്രനെതിരെ നടപടിയെടുക്കുമോ എന്നതാണ് ശ്രദ്ധേയം.
തിരുവനന്തപുരം: അനുപമയുടെ (Anupama S Chandran) കുഞ്ഞിന്‍റെ ദത്തെടുപ്പ് നടപടികള്‍ (anupama child case) നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ ഹര്‍ജി കോടതി പരിഗണിക്കാനിരിക്കെ അനുപമയുടെ പിതാവ് പി എസ് ജയചന്ദ്രൻ (P S Jayachandran) ഉൾപ്പെട്ട സി പി എം (CPM) പേരൂർക്കട ലോക്കൽ കമ്മിറ്റി ഇന്ന് യോഗം ചേരും. സിപിഎം സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾ അനുപമക്ക് പിന്തുണ നൽകിയ സാഹചര്യത്തിൽ ജയചന്ദ്രനെതിരെ നടപടിയെടുക്കുമോ എന്നതാണ് ശ്രദ്ധേയം.
ലോക്കൽ കമ്മിറ്റിക്ക് നേരിട്ട് നടപടിയെടുക്കുന്നതിൽ പരിമിതികൾ ഉണ്ടെങ്കിലും വിവാദം യോഗത്തിൽ ചർച്ചയാകും. സിപിഎം ജില്ലാ സെക്രട്ടറിയേറ്റാണ് നടപടിയിൽ തീരുമാനമെടുക്കേണ്ടത്. പാർട്ടി ദേശീയ തലത്തിൽ പ്രതിരോധത്തിലായ വിഷയത്തിൽ ഉടൻ തീരുമാനം വേണമെന്ന അഭിപ്രായവും ശക്തമാണ്.
അനുപമയുടെ കുഞ്ഞിന്‍റെ ദത്തെടുപ്പ് നടപടികള്‍ നിര്‍ത്തിവെക്കണമെന്ന ആവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ ഹര്‍ജി തിരുവനന്തപുരം കുടുംബ കോടതിയാണ് പരിഗണിക്കുക. കുഞ്ഞിന്‍റെ സംരക്ഷണത്തിന്‍റെ പൂര്‍ണ അവകാശം കിട്ടണമെന്നാവശ്യപ്പെട്ട് ദത്തെടുത്ത ദമ്പതികള്‍ കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ ഇന്ന് അന്തിമ വിധി പറയാനിരിക്കെയാണ് സര്‍ക്കാര്‍ തടസ്സ ഹര്‍ജി നല്‍കിയത്.
കുട്ടിയുടെ അമ്മ ജീവിച്ചിരിപ്പുണ്ടെന്നും ദത്തെടുക്കല്‍ നടപടികൾ സംബന്ധിച്ച് പൊലീസും സര്‍ക്കാരും അന്വേഷണം നടത്തുന്നുണ്ടെന്നും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യങ്ങളില്‍ തീരുമാനമാകുന്നത് വരെ ദത്തില്‍ തീര്‍പ്പുകല്‍പ്പിക്കരുതെന്ന ആവശ്യമാണ് കോടതി ഇന്ന് പരിഗണിക്കുക. സര്‍ക്കാരിന്‍റെ ഹര്‍ജി കോടതി അംഗീകരിക്കുകയാണെങ്കില്‍ കുട്ടിയെ ദത്തെടുത്തവരില്‍ നിന്ന് തിരിച്ചുകൊണ്ടുവരാനുള്ള നടപടി സ്വീകരിക്കും. പിന്നീടാകും ഡിഎന്‍എ പരിശോധന അടക്കമുള്ള നടപടികള്‍.