ഭീഷണി വകവയ്ക്കാതെ സാധനം വാങ്ങിയ പ്രദേശത്തെ സിസിടിവി കട ഉടമ അഫ്സലിനെ നടുറോട്ടിൽ വച്ച് ചുമട്ട് തൊഴിലാളികൾ പൊതിരെ തല്ലി. മർദ്ദനത്തിന്‍റെ സിസിടിവി ദൃശ്യം ഉണ്ടായിട്ടും അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്നാണ് സിഐടിയു നേതാക്കളുടെ വിശദീകരണം.

കണ്ണൂർ: കണ്ണൂർ മാതമംഗലത്ത് സിഐടിയു ചുമട്ടു തൊഴിലാളികൾ സമരം തുടരുന്ന എസ്ആർ അസോസിയേറ്റ്സ് എന്ന ഹാർഡ്‍വെയർ കട പൂട്ടി. സാധനം വാങ്ങാനെത്തുന്നവരെ സമരക്കാർ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയാണെന്നും സംരംഭം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണെന്നും ഉടമ റബീഅ് പറയുന്നു. എഴുപത് ലക്ഷം മുതൽ മുടക്കി തുടങ്ങിയ സ്ഥാപനമാണ് മാസങ്ങൾക്കകം പൂട്ടേണ്ട സ്ഥിതി വന്നത്. തൊഴിൽ നിഷേധത്തിനെതിരാണ് സമരമെന്നും ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നുമാണ് സിഐടിയു വിശദീകരണം.

2021 ഓഗസ്റ്റ് രണ്ടാം തീയതിയാണ് മാതമംഗലത്ത് എസ്ആർ അസോസിയേറ്റ്സ് എന്ന ഹാർഡ്‍വെയർ ഷോപ്പ് റബീഅ് തുടങ്ങിയത്. തൃശ്ശൂർ ആസ്ഥാനമായി സിമന്‍റ് വ്യാപാരം നടത്തുന്ന സ്റ്റാ‍ർ എന്‍റർപ്രൈസസ് ഉടമ കെ എ സബീലുമായി പാർട്ണർഷിപ്പിലാണ് കച്ചവടം തുടങ്ങിയത്. 

കടയിലേക്ക് ആവശ്യമായ സാധനങ്ങൾ ഇറക്കാൻ സ്വന്തം തൊഴിലാളികൾക്ക് ഹൈക്കോടതി മുഖാന്തിരം ലേബർ കാർഡും വാങ്ങി. എന്നാൽ അന്ന് തന്നെ സിഐടിയുക്കാർ ലോഡ് ഇറക്കുന്നത് തടയുകയും ഉടമയെ മർദിക്കുകയും ചെയ്തു. പൊലീസ് ഇടപെട്ട് കേസെടുത്തതോടെ തൊഴിൽ നിഷേധം എന്നാരോപിച്ച് കടയ്ക്ക് മുന്നിൽ സിഐടിയു പന്തൽ കെട്ടി സമരം ആരംഭിച്ചു. സാധനങ്ങൾ വാങ്ങാൻ വരുന്നവരെ ഭീഷണിപ്പെടുത്തി തിരിച്ചയക്കാനും തുടങ്ങി.

ഭീഷണി വകവയ്ക്കാതെ സാധനം വാങ്ങിയ പ്രദേശത്തെ സിസിടിവി കട ഉടമ അഫ്സലിനെ നടുറോട്ടിൽ വച്ച് ചുമട്ട് തൊഴിലാളികൾ പൊതിരെ തല്ലി. മർദ്ദനത്തിന്‍റെ സിസിടിവി ദൃശ്യം ഉണ്ടായിട്ടും അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്നാണ് സിഐടിയു നേതാക്കളുടെ വിശദീകരണം.

ചുമട്ട് തൊഴിലാളികളെ ചരക്കിറക്കാൻ അനുവദിച്ചില്ലെങ്കിൽ സമരം നിർത്തില്ലെന്നും കട പൂട്ടിപ്പോകുന്നത് തങ്ങളുടെ പരിഗണ വിഷയം അല്ലെന്നുമാണ് സിഐടിയു നിലപാട്. കേരളം നിക്ഷേപ സൗഹൃദമാണെന്ന് മുഖ്യമന്ത്രി ആവർത്തിച്ച് പറയുമ്പോഴാണ് ഒരു ഹാർഡ് വെയർ കട ഉടമയ്ക്ക് ആറുമാസത്തിനിടെ സംരംഭം ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടായത്. പൊലീസും തൊഴിൽ വകുപ്പ് ഉൾപ്പടെയുള്ള സർക്കാരിന്‍റെ ഭരണ സംവിധാനങ്ങളും വെറും നോക്കുകുത്തി ആയ അനുഭവമാണ് മാതമംഗലത്തേത്.

കണ്ണൂരിൽ നിന്ന് നൗഫൽ ബിൻ യൂസഫ് തയ്യാറാക്കിയ റിപ്പോർട്ട് കാണാം:

YouTube video player