അർജുൻ ആയങ്കി സ്വർണക്കടത്തിലെ മുഖ്യകണ്ണി, നയിച്ചത് ആഡംബര ജീവതമെന്നും കസ്റ്റംസ് റിമാൻഡ് റിപ്പോർട്ട്
സ്വർണ്ണകടത്തിൽ അർജുൻ മുഖ്യകണ്ണിയാണെന്ന് വ്യക്തമായിട്ടുണ്ട്. ഇയാൾ കരിപ്പൂരിൽ എത്തിയത് സ്വർണക്കടത്തിനാണെന്ന് തെളിയിക്കുന്ന നിരവധി ഡിജിറ്റൽ തെളിവുകൾ ഇതിനോടകം ശേഖരിച്ചു കഴിഞ്ഞു
കൊച്ചി: കസ്റ്റംസ് ഇന്നലെ അറസ്റ്റ് ചെയ്ത അർജുൻ ആയങ്കി സ്വർണക്കടത്തിലെ പ്രധാന കണ്ണിയെന്ന് കസ്റ്റംസ്. കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് കസ്റ്റംസ് ഇക്കാര്യം വ്യക്തമാക്കിയത്. റിമാൻഡ് റിപ്പോർട്ടിൻ്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഇന്നലെ രാത്രി എട്ട് മണിക്കാണ് അർജുൻ്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തിയത്. അർജുനെ 14 ദിവസം കസ്റ്റഡിയിൽ വിട്ടുതരണമെന്നാണ് കോടതിയിൽ ഏജൻസി ആവശ്യപ്പെട്ടിരിക്കുന്നത്.
റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
സ്വർണ്ണകടത്തിൽ അർജുൻ മുഖ്യകണ്ണിയാണെന്ന് വ്യക്തമായിട്ടുണ്ട്. ഇയാൾ കരിപ്പൂരിൽ എത്തിയത് സ്വർണക്കടത്തിനാണെന്ന് തെളിയിക്കുന്ന നിരവധി ഡിജിറ്റൽ തെളിവുകൾ ഇതിനോടകം ശേഖരിച്ചു കഴിഞ്ഞു. സ്വർണക്കടത്തിൽ നിരവധി ചെറുപ്പക്കാർക്ക് പങ്കുണ്ട്. സ്വർണം കടത്താനും കടത്തി കൊണ്ടു വന്ന സ്വർണം തട്ടിയെടുക്കാനും നിരവധി ചെറുപ്പക്കാരെ ഉപയോഗിക്കുന്ന സ്ഥിതിയാണ്.
അർജുൻ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് കാർ അയാളുടേത് തന്നെയാണ്.സജേഷ് (ഡിവൈഎഫ്ഐ ചെമ്പിലോട് മേഖലാ സെക്രട്ടറി) അർജുൻ ആയങ്കിയുടെ ബിനാമി മാത്രമാണ്. അയാളുടെ പേരിൽ കാർ വാങ്ങിയെന്ന് മാത്രമേയുള്ളൂ. തൻ്റെ ഫോൺ രേഖകളെല്ലാം നശിപ്പിച്ച ശേഷമാണ് അർജുൻ ഇന്നലെ ചോദ്യം ചെയ്യല്ലിന് ഹാജരായത്. മൊഴിയെടുത്തപ്പോൾ കസ്റ്റംസിന് നൽകിതെല്ലാം കെട്ടിചമച്ച വിവരങ്ങളാണ്. അന്വേഷണവുമായി ഇയാൾ സഹകരിക്കുന്നില്ല. ആഡംബര ജീവിതമാണ് അർജുൻ നയിച്ചിരുന്നത്. എന്നാൽ ഇതിനുള്ള വരുമാനം എന്തായിരുന്നുവെന്ന് മനസിലാകുന്നില്ല.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona