ക്വട്ടേഷൻ പ്രവർത്തനങ്ങൾക്കായി റിസോർട്ടിൽ ഒത്തുചേർന്ന കേസിൽ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് അർജുൻ ആയങ്കിയുടെ ജാമ്യം കോതമംഗലം മജിസ്‌ട്രേറ്റ് കോടതി റദ്ദാക്കി

കൊച്ചി: ക്വട്ടേഷൻ പ്രവർത്തനങ്ങൾക്കായി റിസോർട്ടിൽ ഒത്തുചേർന്ന കേസിൽ പ്രതിയായ അർജുൻ ആയങ്കിയുടെ ജാമ്യം കോതമംഗലം മജിസ്‌ട്രേറ്റ് കോടതി റദ്ദാക്കി. കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന അർജുൻ ആയങ്കി വ്യവസ്ഥകൾ ലംഘിച്ചതായി ചൂണ്ടിക്കാട്ടി പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഈ നിർണായക നടപടി. അതേസമയം സോഷ്യൽ മീഡിയയിലൂടെ ആഭ്യന്തര മന്ത്രിയെ അപമാനിച്ച കേസിൽ തലശ്ശേരി സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന ആയങ്കിയെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ആഭ്യന്തര മന്ത്രിക്കെതിരെ എഫ് ബി പോസ്റ്റ്‌ ഇട്ട മൊബൈൽ ഫോൺ കണ്ടെടുക്കാനാണ് കണ്ണൂർ സൈബർ പൊലീസ് അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.

വിശദവിവരങ്ങൾ

ആഭ്യന്തര മന്ത്രിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേസിൽ റിമൻഡിൽ കഴിയുന്ന അർജുൻ ആയങ്കിയെ അഞ്ചു ദിവസത്തേക്കാണ് കണ്ണൂർ സൈബർ പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. കുറ്റകൃത്യത്തിനായി ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെടുക്കാൻ അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നായിരുന്നു പൊലീസിന്റെ വാദം. എന്നാൽ അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ ദേഹ പരിശോധന സമയത്ത് പൊലിസ് കസ്റ്റഡിയിൽ എടുത്തതാണെന്നും വ്യാജ തെളിവ് ഉണ്ടാക്കാനാണു ശ്രമമെന്നും പ്രതിഭാഗം വാദിച്ചു. അതിനാൽ കസ്റ്റഡി അനുവദിക്കരുതെന്നായിരുന്നു ആവശ്യം. എന്നാൽ കുറ്റ കൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെടുത്തിട്ടില്ലെന്നും മറ്റൊരു മൊബൈൽ ഫോൺ കൈയിൽ വെച്ച് അന്വേഷണ സംഘത്തെ വഴി തെറ്റിക്കാനാണ് ശ്രമിച്ചതെന്നും പ്രോസിക്യൂഷൻ വാദിച്ചു. തുടർന്നാണ് തലശ്ശേരി സി ജെ എം കോടതി മൂന്ന് ദിവസത്തേക്ക് അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. എല്ലാം ചെയ്തത് താനാണെന്നായിരുന്നു അർജുൻ ആയങ്കിയുടെ പ്രതികരണം. കീഴടങ്ങാൻ വേണ്ടി നിയമ സഹായം തേടാൻ വന്നപ്പോളാണ് തന്റെ വീട്ടിൽ നിന്നും അർജുനെ പിടികൂടിയതെന്ന് അഭിഭാഷകയായ ഡെലീറ്റാ ടൈറ്റസ് പറഞ്ഞു. അതേസമയം അർജുൻ ആയങ്കി ഒളിച്ചിരിപ്പുണ്ടെന്ന പേരിൽ മല്ലപ്പള്ളി കാട്ടാമലയിലെ വീടുകളിൽ നടന്ന പൊലീസ് പരിശോധനയ്ക്ക് എതിരെ സി പി എം കീഴ് വായ്പൂർ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മാർച്ചിൽ സി പി എം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു പൊലീസിന് നേരെ ഭീഷണി മുഴക്കി. അതേസമയം അർജുൻ ആയങ്കിയെ ഒളിവിൽ കഴിയാൻ സഹായിച്ചവർക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. അർജുനെതിരെ കാപ്പ ചുമത്താൻ ഉള്ള നടപടിയും പൊലീസ് തുടങ്ങിയിട്ടുണ്ട്.