അർജുനെ കണ്ടെത്തി, ഇനി ബാക്കിയുളള രണ്ട് പേരെയും കണ്ടെത്തണമെന്നും മനാഫ് കൂട്ടിച്ചേർത്തു. 

കോഴിക്കോട്: അർജുൻ കുടുംബത്തിന് വേണ്ടി മാത്രം ജീവിച്ചവനാണെന്ന് ലോറി ഉടമ മനാഫ്. അർജുനെ കിട്ടാൻ ഒരുപാട് ബഹളമുണ്ടാക്കേണ്ടി വന്നുവെന്നും അർജുൻ കുടുംബത്തിന് വേണ്ടി മാത്രം ജീവിച്ചവനാണന്നും മനാഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അർജുന്റെ കുടുംബത്തിന് എല്ലാം പോയല്ലോ എന്ന് മാത്രമാണ് താൻ ആലോചിച്ചത്. ഒരുപാട് നാളത്തെ കാത്തിരിപ്പിന് അവസാനമായെന്നും മനാഫ് പറഞ്ഞു. അർജുനെ ഒരു കാരണവശാലും പുഴയിലുപേക്ഷിച്ച് പോകില്ല. തനിക്ക് ലോറി വേണ്ട, അർജുനെ തിരികെ വേണം, അത് ആ അമ്മയ്ക്ക് കൊടുത്ത വാക്കാണെന്നായിരുന്നു മനാഫ് പറഞ്ഞത്. ​അർജുനെ കാണാതായത് മുതൽ ​ഗം​ഗാവലി പുഴയുടെ തീരത്ത് കാത്തിരിക്കുകയായിരുന്നു മനാഫ്. അർജുനെ കണ്ടെത്തി, ഇനി ബാക്കിയുളള രണ്ട് പേരെയും കണ്ടെത്തണമെന്നും മനാഫ് കൂട്ടിച്ചേർത്തു. 

അതേ സമയം, അർജുന്റെ ‍ഡിഎൻഎ സാംപിൾ പരിശോധനയ്ക്കായി മം​ഗളൂരുവിലെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഡിഎൻഎ ഫലം വന്നാലുടൻ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി റിയാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒരൊറ്റയാളെ തിരിച്ചെടുക്കാനുളള ലോകത്തെ അതിശയിപ്പിച്ച ദൗത്യം എന്നാണ് ഷിരൂർ ദൗത്യത്തെ മന്ത്രി റിയാസ് വിശേഷിപ്പിച്ചത്. അർജുനായി ലോകമലയാളികൾ ഒറ്റക്കെട്ടായി നിന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.