തീരുമാനം കൂടിയാലോചനകൾ ഇല്ലാതെയെന്നും സാധ്യതകൾ പ്രയോജനപ്പെടുത്തുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി

ബെം​ഗളൂരു: ഷിരൂരിൽ അർജുന് വേണ്ടിയുള്ള തെരച്ചിൽ താത്ക്കാലികമായി അവസാനിപ്പിച്ച വിവരം ഔദ്യോ​ഗികമായി അറിയിച്ചില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. തീരുമാനം കൂടിയാലോചനകൾ ഇല്ലാതെയെന്നും സാധ്യതകൾ പ്രയോജനപ്പെടുത്തുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. കര്‍ണാടക സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ അര്‍ജുന്‍റെ ബന്ധു ജിതിനും എം വിജിന്‍ എംഎല്‍എയും പ്രതിഷേധമറിയിച്ചു. 

ഇന്നലെ വരെ പറയാത്ത കാര്യമാണ് ഇപ്പോൾ പെട്ടെന്ന് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു. ദൗർഭാ​ഗ്യകരമായ ഒരു നിലപാടാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നതെന്നും മന്ത്രി വിമര്‍ശിച്ചു. തെരച്ചിൽ സ്ഥിരമായി നിർത്തുകയാണോ എന്ന് സംശയിക്കുന്നതായി എം വിജിൻ എംഎൽഎയും പറഞ്ഞു. അർജുൻ ഇല്ലാതെ എങ്ങനെ തിരിച്ചു പോകും എന്നായിരുന്നു ബന്ധു ജിതിന്‍റെ ചോദ്യം. കുടുംബത്തോട് എന്ത് പറയും? തെരച്ചിൽ സ്ഥിരം ആയി നിർത്തുകയാണോ എന്ന് സംശയിക്കുന്നതായും ജിതിന്‍ ചൂണ്ടിക്കാട്ടി. സർക്കാർ ഔദ്യോഗികമായി തീരുമാനം അറിയിക്കും വരെ തുടരും. 

രക്ഷാപ്രവർത്തനം നിർത്തി വെക്കരുതെന്നും മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. യോഗ തീരുമാനം നടപ്പാക്കേണ്ടത് കർണാടക സർക്കാരാണ്. കേരള മന്ത്രിമാർക്ക് അവിടെ പോകാനേ പറ്റൂ. കേരള സർക്കാർ ആകുന്നത് പോലെ ചെയ്തു. മറ്റൊരു സംസ്ഥാനത്തെ ദൗത്യത്തിൽ ഇടപെടുന്നതിൽ കേരളത്തിന് പരിമിതി ഉണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. രക്ഷാദൌത്യം തുടരണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചു.

അടിയൊഴുക്ക് കാരണം പുഴയില്‍ ഇറങ്ങാനാകില്ലെന്നും അതിനാല്‍ താത്ക്കാലികമായി തെരച്ചില്‍ നിര്‍ത്തുകയാണെന്നും കാര്‍‌വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ ആണ് അറിയിച്ചത്. ഇനി തെരച്ചില്‍ തുടരണമെങ്കില്‍ ബാര്‍ജ് എത്തിക്കണം. തമിഴ്നാട്ടില്‍ നിന്ന് ബാര്‍ജ് എത്തിക്കാന്‍ കുറഞ്ഞത് 4 ദിവസം എടുക്കും. റോഡ് മാര്‍ഗമേ ബാര്‍ജ് എത്തിക്കാന്‍ സാധിക്കൂ. ഇതിനുള്ള ശ്രമം നടത്തുന്നുവെന്നും എംഎല്‍എ അറിയിച്ചു. കേരളത്തിലെ ജനങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും എംഎല്‍എ പറഞ്ഞു. ഷിരൂരില്‍ ദേശീയ പാതയിലെ മണ്ണിടിച്ചിലില്‍ കോഴിക്കോട് സ്വദേശിയായ അര്‍ജുനെ കാണാതായിട്ട് ഇന്ന് പതിമൂന്ന് ദിവസം പിന്നിട്ടു. 

YouTube video player