പാതിവഴിയിലുള്ളത് 17 ജലവൈദ്യുതി പദ്ധതികള്‍; വൈദ്യുതി പ്രതിസന്ധി നേരിടാൻ കോടികൾ ചെലവാക്കേണ്ട ഗതികേടിൽ കേരളം
പള്ളിവാസല്‍ എക്സറ്റന്‍ഷന്‍ ഉള്‍പ്പെട 400 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള 17 ജലവൈദ്യുത പദ്ധതികള്‍ പാതിവഴിയിലാണ്. സ്ഥലമേറ്റെടുപ്പ് കഴിഞ്ഞ് ടെണ്ടര്‍ ഘട്ടത്തിലെത്തിയിട്ടും ഇഴഞ്ഞു നീങ്ങുകയാണ് ഇവയില്‍ പലതും. ഇവ പൂര്‍ത്തിയായിരുന്നുവെങ്കില്‍ ഇപ്പഴത്തെ പ്രതിദിന വൈദ്യുതി ക്ഷാമം മറികടക്കാമായിരുന്നു.
തിരുവനന്തപുരം: ഊര്‍ജ പ്രതിസന്ധി (Power Crisis) മറികടക്കാന്‍ പ്രതിദിനം 2 കോടിയോളം രൂപ അധികം ചെലവഴിക്കേണ്ട സ്ഥിതിയിലാണ് കെഎസ്ഇബി (KSEB). ജല വൈദ്യുത പദ്ധതികള്‍ (Hydel power Projects) സമയബന്ധിതമായി പൂര്‍ത്തിയാക്കിയിരുന്നുവെങ്കില്‍, ഇത്തരമൊരു സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ലഭ്യമായ വെള്ളത്തിന്‍റെ പത്തിലൊന്നു പോലും വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിക്കുന്നില്ലെന്ന് വൈദ്യുതി മന്ത്രി തന്നെ വ്യക്തമാക്കുന്നു.
സംസ്ഥാനത്തിനാവശ്യമായ വൈദ്യുതിയുടെ 30 ശതമാനം മാത്രമാണ് കേരളത്തില്‍ ഉത്പാദിപ്പിക്കുന്നത്. 70 ശതമാനവും പുറത്ത് നിന്ന് ദീര്‍ഘകാല കരാറിന്‍റെ അടിസ്ഥാനത്തില്‍ വാങ്ങുകയാണ്. കല്‍ക്കരി ക്ഷാമം മൂലം താപനിലയങ്ങളിലെ ഉത്പാദനം കുറഞ്ഞതോടെയാണ് കേരളത്തിലും വൈദ്യുതി ക്ഷാമം രൂക്ഷമായത്. 3800 മെഗാവാട്ട് വൈദ്യുതിയാണ് പ്രതിദിനം കേരളത്തിന് വേണ്ടത്. 1600 മെഗാവാട്ട് മാത്രമാണ് ഇവിടെ ജലവൈദ്യുത പദ്ധതികളില്‍ നിന്ന് ഉത്പാദിപ്പിക്കുന്നത്.
ജലവൈദ്യുത പദ്ധതികളിലെ വൈദ്യുതിക്ക് യൂണിറ്റിന് 51 പപൈസ മാത്രമാണ് ഉത്പാദന ചെലവ്. 3000 ടിഎംസി വെള്ളം കിട്ടുന്ന സംസഥാനത്ത് ഇതിന്‍റെ പത്തിലൊന്നായ 300 ടിഎംസി മാത്രമാണ് വൈദ്യുതി ഉത്പാദനത്തിനും കൃഷക്കുമായി ഉപയോഗിക്കുന്നത്.
പള്ളിവാസല്‍ എക്സറ്റന്‍ഷന്‍ ഉള്‍പ്പെട 400 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള 17 ജലവൈദ്യുത പദ്ധതികള്‍ പാതിവഴിയിലാണ്. സ്ഥലമേറ്റെടുപ്പ് കഴിഞ്ഞ് ടെണ്ടര്‍ ഘട്ടത്തിലെത്തിയിട്ടും ഇഴഞ്ഞു നീങ്ങുകയാണ് ഇവയില്‍ പലതും. ഇവ പൂര്‍ത്തിയായിരുന്നുവെങ്കില്‍ ഇപ്പഴത്തെ പ്രതിദിന വൈദ്യുതി ക്ഷാമം മറികടക്കാമായിരുന്നു.
യൂണിറ്റിന് 19 രൂപയോളം നല്‍കി പവര്‍ എക്സ്ചേഞ്ചിൽ നിന്ന് വൈദ്യുതി വാങ്ങിയാണ് കേരളം ഇപ്പോള്‍ ക്ഷാമം നേരിടുന്നത്. അടുത്ത ചൊവ്വാഴ്ച യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി തുടര്‍നടപടികൾ ആലോചിക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം.