ആശമാരുടെ ഓണറേറിയം, സേവന കാലാവധി എന്നിവയടക്കം പഠിക്കും. തുടര്‍ന്ന് സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നൽകും. അതേസമയം, ആശാ സമരക്കാരോടുള്ള സർക്കാർ സമീപനം വളരെ മോശമാണെന്നും ഇനിയും സര്‍ക്കാരിന് എന്താണ് പഠിക്കാനുള്ളതെന്നും വിപി സുഹ്റ ചോദിച്ചു
തിരുവനന്തപുരം: ആശവർക്കർമാർരുടെ ഹോണറേറിയം വർധനവ് അടക്കമുള്ള ആവശ്യങ്ങൾ പഠിക്കാൻ സർക്കാർ ഉന്നതതല സമിതിയെ നിയോഗിച്ചു. വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ഹരിത വി കുമാർ ചെയര്‍പേഴ്സണായ സമിതിയിൽ അഞ്ച് അംഗങ്ങളാണുള്ളത്. സംഘടനാ നേതാക്കളുമായി വിഷയം സംസാരിച്ച് മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം. ആശമാരുടെ സമരത്തിന് പിന്നാലെ ആരോഗ്യമന്ത്രി വിളിച്ച ചർച്ചയിലായിരുന്നു വിഷയം പഠിക്കാൻ സമിതിയെ വെക്കാമെന്ന നിർദേശം വെച്ചത്. 38 ദിവസത്തിന് ശേഷമാണ് സർക്കാർ സമിതിയെ നിയോഗിച്ചത്.
അതേസമയം, സമിതിയെ നിയോഗിച്ചതിനെതിരെ വിപി സുഹ്റ രംഗത്തെത്തി. ആശാ സമരക്കാരോടുള്ള സർക്കാർ സമീപനം വളരെ മോശമാണെന്നും ഇനിയും സര്‍ക്കാരിന് എന്താണ് പഠിക്കാനുള്ളതെന്നും വിപി സുഹ്റ ചോദിച്ചു. തൊഴിലാളി സർക്കാർ എന്ന് അവകാശപ്പെടുന്നവരുടെ ഈ സമീപം അംഗീകരിക്കാനാകില്ലെന്നും വിപി സുഹ്റ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സമരക്കാരെ അവഗണിക്കുന്നതിലൂടെ സർക്കാറിന് എന്ത് നേട്ടമാണുള്ളത്? സർക്കാരിന്‍റെ മുഖം വികൃതമായി കൊണ്ടിരിക്കുകയാണ്. സമരം വേഗം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണം. പഠനസമിതി ആശമാരെ കബളിപ്പിക്കാനുള്ള നീക്കമാണെന്നും വിപി സുഹ്റ ആരോപിച്ചു
സര്‍ക്കാര്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചു
പഠന സമിതി രൂപീകരിച്ചുള്ള സർക്കാർ ഉത്തരവിലൂടെ സർക്കാർ ഹൈകോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് സമര നേതാവ് മിനി ആരോപിച്ചു. സമിതി രൂപീകരിച്ചെന്നാണ് കഴിഞ്ഞ മാസം ഹൈക്കോടതിയിൽ സർക്കാർ അറിയിച്ചത്. ഈ മാസം 12 നാണ് സമിതി രൂപീകരിച്ചുകൊണ്ട് ഉത്തരവ് ഇറങ്ങിയത്. തെറ്റിദ്ധരിപ്പിച്ചതിന് ഹൈക്കോടതി സർക്കാരിനെതിരെ നടപടി എടുക്കണം.
സർക്കാരിന്‍റെ വാക്കും പ്രവർത്തിയും വിശ്വസിക്കാൻ കൊള്ളില്ല. വേതനം വർധിപ്പിക്കുന്നതിന് എന്തിനാണ് പഠന സമിതി?. സർക്കാർ വാർഷികാഘോഷത്തിന് പണം ഉണ്ട്. ആശമാർക്ക് നൽകാൻ മാത്രമാണ് പണം ഇല്ലാത്തത്. ആവശ്യം അംഗീകരിക്കുന്നത് വരേ സമരം തുടരുമെന്നും മിനി വ്യക്തമാക്കി.



