Asianet News MalayalamAsianet News Malayalam

Nursing Excellence Award : മഹാമാരിയിലെ സ്നേഹപരിചരണം; ഏഷ്യാനെറ്റ് ന്യൂസ് നഴ്സിംഗ് എക്സലൻസ് അവാർഡ് വിതരണം ഇന്ന്

 

സംസ്ഥാനത്തെ നഴ്സുമാരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എട്ട് പേർക്കാണ് പുരസ്കാരങ്ങൾ സമ്മാനിക്കുക

asianet news nursing excellence award 2021 distribution today
Author
Kochi, First Published Nov 28, 2021, 12:36 AM IST

കൊച്ചി: കൊവിഡ് മാഹാമാരിയിലും (Covid 19) സ്വന്തം ആരോഗ്യത്തെയും ജീവിതത്തെയും കുറിച്ച് ചിന്തിക്കാതെ രോഗികളെ സ്നേഹത്തോടെ പരിചരിച്ച് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുന്ന ഭൂമിയിലെ പോരാളികൾ. ശുശ്രൂഷ മികവ് കൊണ്ട് ലോകമെമ്പാടുമുള്ളവരുടെ മനസ്സിൽ ഇടംനേടിയ മലയാളി നഴ്സുമാർ (nurses). ആരോഗ്യ സുരക്ഷ രംഗത്തെ നഴ്സുമാരുടെ സേവനത്തെ ആദരിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് (asianet news). ആതുര ചികിത്സാരംഗത്ത് മികവ് തെളിയിച്ചവർക്കുള്ള ഏഷ്യാനെറ്റ് ന്യൂസിന്‍റെ രണ്ടാമത് നഴ്സിംഗ് എക്സലൻസ് അവാർഡുകൾ (nursing excellence award 2021) ഇന്ന് കൊച്ചിയിൽ സമ്മാനിക്കും. സംസ്ഥാനത്തെ നഴ്സുമാരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എട്ട് പേർക്കാണ് പുരസ്കാരങ്ങൾ സമ്മാനിക്കുക.

വിധി നിർണയത്തിലേക്കെത്തിയ 648 നാമനി‍ദ്ദേശങ്ങളിൽ നിന്ന് ആരോഗ്യവിദഗ്ധൻ ഡോ. രാജീവ് സദാനന്ദന്‍റെ (Dr Rajiv Sadanandan) നേതൃത്വത്തിലുള്ള ഏഴംഗ ജൂറി തെരഞ്ഞെടുത്തവർക്കാണ് ഏഷ്യാനെറ്റ് ന്യൂസ് രണ്ടാമത് നഴ്സിംഗ് എക്സലൻസ് അവാർഡുകൾ സമ്മാനിക്കുക. വൈകിട്ട് 5 മണിക്ക് കൊച്ചി ബോൾഗാട്ടി പാലസ് കൺവെൻഷൻ സെന്‍ററിൽ നടക്കുന്ന ചടങ്ങ് വ്യവസായ മന്ത്രി പി രാജീവ് (P Rajeeve Minister for Industries) ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യാതിഥിയാകും. കൊച്ചി മേയർ എം അനിൽകുമാറടക്കമുള്ളവർ പുരസ്കാര വിതരണവേദിയിലെത്തും. തന്‍റെ ജീവിതത്തിലെ നല്ലൊരു പങ്ക് ആതുര ചികിത്സ രംഗത്ത് ചിലവിട്ടവർക്കായുള്ള ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരമാണ് ഏറ്റവും പ്രധാനം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ് (Lifetime Achievement Award).

മറ്റ് കാറ്റഗറികളിൽ വിജയികളായവർക്ക് 50,000 രൂപയും പ്രശസ്തി പത്രവും ജൂറി പരാമർശം കിട്ടിയവർക്ക് 25,000 രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനിക്കുക. പുതുതായി നഴ്സിഗ് മേഖലയിലേക്ക് കടന്നുവന്നവർക്കായി റൈസിംഗ് സ്റ്റാർ അവാർഡ്. ആതുരസേവന രംഗത്തേക്ക് യുവജനങ്ങളെ കൈപിടിച്ചുയർത്തുന്ന നഴ്സിംഗ് അധ്യാപകർക്കായി ബെസ്റ്റ് ടീച്ചർ അവാർഡ്. കർമ്മരംഗത്ത് മികവ് തെളിയിച്ച നഴ്സിന് ക്ലിനിക്കൽ എക്സലൻസ് അവാർഡ്. ഭരണ മികവിന് നഴ്സിംഗ് അഡ്മിനിസ്ട്രേറ്റർ അവാ‍ർഡ്. കൂടാതെ കൂടാതെ സർവീസ് ടു കമ്മ്യൂണിറ്റി പുരസ്കാരവും. ഇതിനൊപ്പം ഇത്തവണ രണ്ട് പ്രത്യേക ജൂറി പുരസ്കാരങ്ങളും സമ്മാനിക്കും.

പുരസ്കാര നേട്ടത്തിന്‍റെ തിളക്കത്തിൽ ഇവർ

ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം ഇക്കുറി നേടിയത് ഗീത പിയാണ്. കോഴിക്കോട്ടെ കാത്ത് ലാബ് സജ്ജമാക്കുന്നതിൽ മുന്നിൽ നിന്ന മാലാഖയാണ് ഗീത. ഫ്ളോറൻസ് നൈറ്റിംഗേൾ അവാർഡ്, കേരള സ്റ്റേറ്റ് ബെസ്റ്റ് നഴ്സിങ് അവാർഡ് എന്നിവ സ്വന്തമാക്കിയിട്ടുണ്ട് ഇവർ.



നഴ്സിങ് രംഗത്തെ ഭാവി വാഗ്ദാനങ്ങൾക്ക് ഏഷ്യാനെറ്റ് ന്യൂസ് നഴ്സിങ് എക്സലൻസ് അവാർഡ് നൽകുന്ന റൈസിങ് സ്റ്റാർ പുരസ്കാരം നേടിയത് ഹാഷിം എം ആണ്. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. തിരുവനന്തപുരം സ്വദേശിയായ ഹാഷിം കൊവിഡ് പ്രതിരോധത്തില്‍ സജീവമായിരുന്നു. 2021ലെ ബെസ്റ്റ് ഔട്ട്ഗോയിങ് സ്റ്റുഡന്റാണ് ഹാഷിം. അക്കാദമിക് റെക്കോർഡ്, മുന്നിൽ നിന്ന് നയിക്കാനുള്ള നേതൃപാടവം, നഴ്സിങ് രംഗത്ത് നടത്തിയ ഗവേഷണ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് പുരസ്‍കാരം.

ഏഷ്യാനെറ്റ് ന്യൂസ് നഴ്സിങ് എക്സലൻസ് അവാർഡിൽ മികച്ച അധ്യാപകനുള്ള പുരസ്കാരം സ്വന്തമാക്കിയത് രാജീ രഘുനാഥാണ്. 50,000 രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനം. ഇരിങ്ങാലക്കുട ഗവ ആശുപത്രിയിലെ സീനിയർ നഴ്സിങ് ഓഫീസറാണ് രാജീ രഘുനാഥ്. 31 വർഷത്തെ അനുഭവ പരിചയമുള്ള രാജീ ജനറൽ നഴ്സിങ് ആന്‍ഡ് മിഡവൈഫ് കോഴ്സ് ഒന്നാം റാങ്കോടെ പാസായ വ്യക്തിയാണ്. അക്കാദമിക് മികവ്, അനുഭവ സമ്പത്ത്, പങ്കെടുത്തിട്ടുള്ള സർട്ടിഫിക്കേഷൻ പ്രോഗ്രാംസ്, ആരോഗ്യ മേഖലയിൽ നടത്തിയ രചനകൾ, പ്രസിദ്ധീകരണങ്ങൾ, മറ്റ് പുരസ്കാരങ്ങൾ, മറ്റ് മേഖലകളിലെ പ്രാതിനിധ്യം എന്നിവ കണക്കിലെടുത്താണ് പുരസ്‍കാരം.



ക്ലിനിക്കൽ എക്സലൻസ് പുരസ്കാരത്തിന് അര്‍ഹയായത് ലിൻസി പി ജെയാണ്. ഇരിങ്ങാലക്കുട ഗവണ്‍മെന്‍റ് ആശുപത്രിയിലെ സീനിയർ നഴ്സിങ് ഓഫീസറാണ് ലിന്‍സി. കേന്ദ്ര സർക്കാരിന്‍റെ ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ്, സംസ്ഥാന സർക്കാരിന്‍റെ മികച്ച നഴ്സിനുള്ള പുരസ്കാരം എന്നിവ നേടിയ ലിൻസി പി ജെ കേരളത്തിലെ ആദ്യ കൊവിഡ് രോഗിയെ ചികിത്സിച്ച സംഘത്തിലുണ്ടായിരുന്നു. എല്ലാവരും ഭയപ്പെട്ട് നിന്നിടത്ത് രോഗിയുടെ സ്വാബ് എടുത്തത് ലിൻസിയായിരുന്നു.

പൊതുജനങ്ങൾക്കുള്ള സേവനത്തിനുള്ള പുരസ്കാരത്തിന് അർഹയായത് അമ്പിളി തങ്കപ്പനാണ്. മുള്ളൂർക്ക് എസ്എച്ച്സിയിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സാണ് അമ്പിളി. കിടപ്പുരോഗികൾക്കും ഡെങ്കിപ്പനി പ്രതിരോധത്തിനുമൊക്കെയായി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന വ്യക്തിയാണ് അമ്പിളി തങ്കപ്പൻ. അനുഭവ സമ്പത്ത്, പൊതുജന സേവന മേഖലയിലെ പ്രവർത്തനങ്ങളിലെ മികവ് എന്നിവ പരിഗണിച്ചാണ് പുരസ്‍കാരം.

 

മികച്ച നഴ്സിങ്ങ് സുപ്രണ്ടിനുള്ള പുരസ്കാരത്തിന് അര്‍ഹയായത് സുദർശ കെയാണ്. 50,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. അനുഭവ സമ്പത്ത്, ഹെഡ് നഴ്സായുള്ള എക്സ്പീരിയൻസ്, സൂപ്രണ്ടായുള്ള അനുഭവ പരിചയം, മറ്റ് പുരസ്കാരങ്ങൾ, സർട്ടിഫിക്കറ്റുകൾ എന്നിവ പരിഗണിച്ചാണ് പുരസ്‍കാരം.

സ്പെഷ്യല്‍ ജൂറി അവാര്‍ഡ് നേടിയത് അന്നമ്മ സിയും ഷൈജ പിയുമാണ്. ഡോ. രാജീവ് സദാനന്ദൻ, ഡോ. റോയ് കെ ജോർജ്ജ്, ഡോ. സെൽവ ടൈറ്റസ് ചാക്കോ, ഡോ. ലത, എം ജി ശോഭന, ഡോ. സലീന ഷാ, ഡോ. സോന പി.എസ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‍കാര ജേതാക്കളെ തെരഞ്ഞെടുത്തത്.

Follow Us:
Download App:
  • android
  • ios