നിയമസഭ കയ്യാങ്കളി കേസ്; സർക്കാരിന് മുഖത്തേറ്റ ഏറ്റവും വലിയ തിരിച്ചടി, കേസ് അവസാനിപ്പിക്കണമെന്നും സുരേന്ദ്രൻ
കേസ് അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണം. സർക്കാർ തീരുമാനം പുന:പരിശോധിക്കണം. ഖജനാവിലെ പണമെടുത്താണ് സർക്കാർ കേസുമായി മുന്നോട്ട് പോകുന്നതെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
കോഴിക്കോട്: നിയമസഭ കയ്യാങ്കളി കേസ് സർക്കാരിന് മുഖത്തേറ്റ ഏറ്റവും വലിയ തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേസ് അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണം. സർക്കാർ തീരുമാനം പുന:പരിശോധിക്കണം. ഖജനാവിലെ പണമെടുത്താണ് സർക്കാർ കേസുമായി മുന്നോട്ട് പോകുന്നതെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
നിയമസഭാ കയ്യാങ്കളിക്കേസിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ഇന്ന് സുപ്രീംകോടതി നടത്തിയത്. നിയമസഭയിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കേണ്ടത് സഭയാണെന്ന് കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാർ വാദിച്ചപ്പോൾ, ഒരു എംഎൽഎ തോക്കെടുത്ത് വന്ന് വെടിവച്ചാൽ സഭയ്ക്കാണോ അവിടെ പരമാധികാരമെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചു.
ഇത് പൊതുതാത്പര്യപ്രകാരമുള്ള ഹർജിയാണെന്ന് സർക്കാർ വാദിച്ചപ്പോൾ, സഭയിലെ വസ്തുക്കൾ നശിപ്പിച്ച കേസിൽ എന്ത് പൊതുതാത്പര്യമാണുള്ളതെന്ന് ജസ്റ്റിസ് ചന്ദ്രചൂഢിന്‍റെ മറുചോദ്യം. ജനാധിപത്യത്തിന്‍റെ ശ്രീകോവിലാണ് നിയമസഭയെന്നും, അതിലെ വസ്തുക്കൾ തല്ലിത്തകർക്കുന്നതിന് എന്ത് ന്യായീകരണമാണുള്ളതെന്നും ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചു. ജസ്റ്റിസ് ചന്ദ്രചൂഡിനൊപ്പം എം ആർ ഷായും അംഗമായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസിൽ വാദം തുടരുകയാണ്.
Read Also: 'എംഎൽഎ തോക്കെടുത്ത് വെടിവച്ചാൽ സഭയ്‍ക്കോ പരമാധികാരം?', ആഞ്ഞടിച്ച് ജ.ചന്ദ്രചൂഢ്
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona