പാലക്കാടുള്ള ഫ്ലാറ്റിൽ നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിലിന് അസോസിയേഷൻ്റെ നോട്ടീസ്. ഈ മാസം 25നകം ഒഴിയണമെന്നാണ് നിർദേശം. ഉടൻ ഒഴിയാമെന്ന് രാഹുൽ അറിയിച്ചു.

പാലക്കാട്: പാലക്കാടുള്ള ഫ്ലാറ്റിൽ നിന്ന് ഒഴിയാൻ രാഹുൽ മാങ്കൂട്ടത്തിലിന് അസോസിയേഷൻ്റെ നോട്ടീസ്. ഈ മാസം 25നകം ഒഴിയണമെന്നാണ് നിർദേശം. ഫ്ലാറ്റിൽ താമസിക്കുന്ന മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അസോസിയേഷൻ നോട്ടീസ് നൽകിയത്. ഉടൻ ഒഴിയാമെന്ന് രാഹുൽ അറിയിച്ചതായാണ് ലഭ്യമാകുന്ന വിവരങ്ങൾ. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സം​ഗ കേസിൽ വിവിധ തെളിവ് ശേഖരണത്തിനും മറ്റ് പരിശോധനകൾക്കുമായി അന്വേഷണ ഉദ്യോ​ഗസ്ഥർ ഈ ഫ്ലാറ്റിലെത്തിയിരുന്നു. ഇതേതുടർന്ന് ഫ്ലാറ്റ് വാസികൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് അറിയിച്ചുകൊണ്ടാണ് രാഹുലിന് നിലവിൽ ഫ്ലാറ്റ് ഒഴിയാൻ നിർദേശം നൽകിക്കൊണ്ട് അസോസിയേഷൻ നോട്ടീസ് നൽകിയിരിക്കുന്നത്.

ബലാത്സംഗ കേസില്‍ ഒളിവിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്നലെയാണ് പൊതുജന മധ്യത്തിലെത്തുന്നത്. പാലക്കാട് കുന്നത്തൂര്‍മേടിൽ വോട്ട് ചെയ്യാനെത്തുകയായിരുന്നു. 15 ദിവസത്തിന് ശേഷമാണ് ഒളിവില്‍ നിന്ന് പുറത്തെത്തുന്നത്. തിരിച്ചെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് തന്നെ തുടരുകയാണ്. രണ്ടാം കേസിൽ അറസ്റ്റ് തടഞ്ഞ ഉത്തരവിനെതിരായ അപ്പീലിലെ തീരുമാനം അറിഞ്ഞ ശേഷമായിരിക്കും തുടർനീക്കം. രാഹുലിന്‍റെ വരവിൽ കോൺഗ്രസിൽ ഭിന്നാഭിപ്രായമാണുള്ളത്. പാലക്കാട് വോട്ട് ചെയ്യാനെത്തിയത് ഒരു വിഭാഗം നേതാക്കളുടെ അറിവോടെയെന്നാണ് സൂചന.