അദ്ധ്യാപകനെ വിദഗ്ദ്ധമായി പറ്റിച്ചു: എടിഎം കാർഡിൽ നിന്ന് പണം തട്ടി
പണം തട്ടിയത് സ്വകാര്യ മാളിൽ നിന്ന് മൊബൈൽ വാങ്ങിക്കാനാണെന്ന് പൊലീസ് കണ്ടെത്തി
കടയ്ക്കൽ: അദ്ധ്യാപകനെ വിദഗ്ദ്ധമായി പറ്റിച്ച് എടിഎം കാർഡിൽ നിന്നും പണം തട്ടിയെടുത്തതായി പരാതി. എടിഎം കാർഡ് വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ഓൺലൈൻ വഴി ബാങ്ക് അക്കൗണ്ടിൽ നിന്നു പണം തട്ടിയെടുത്തതായാണ് കൊല്ലം കടയ്ക്കൽ മേലേ അറ്റം വീട്ടിൽ സക്കീർ ഹുസൈൻ പരാതിപ്പെട്ടിരിക്കുന്നത്. കുമ്മിൾ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂൾ അദ്ധ്യാപകനാണ്. 14500 രൂപ നഷ്ടപ്പെട്ടത്.
എസ്ബിഐയുടെ ഹെഡ് ഓഫിസിൽ നിന്നാണെന്നു പറഞ്ഞായിരുന്നു സക്കീർ ഹുസൈന് ഫോൺ കോൾ വന്നത്. കാർഡിന്റെ കാലാവധി നഷ്ടപ്പെട്ടുവെന്നും പുതുക്കാൻ നമ്പർ പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു കോൾ. കാർഡിലെ നമ്പറും ഒടിപി നമ്പറും പറഞ്ഞുകൊടുത്ത സക്കീർ ഹുസൈന് പിന്നീടാണ് പണം നഷ്ടപ്പെട്ടെന്ന് മനസിലായത്. സക്കീർ ഹുസൈന്റെ ഫോണിലേക്ക് വന്ന കോൾ വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബംഗാൾ ബിഗ് ബസാർ റിവർ സൈഡ്മാളിൽ നിന്നു മൊബൈൽ വാങ്ങുന്നതിന് പണം ഉപയോഗിച്ചതായി കണ്ടെത്തി. പണം തട്ടിയ ആളുടെ വിവരവും ലഭ്യമായി. പൊലീസ് അന്വേഷണം തുടരുകയാണ്.