ലോക്ക്ഡൗൺ ലംഘിച്ച് പള്ളിയിലെ പ്രാര്‍ത്ഥന, പരാതിക്കാരന്‍റെ വീടിന് നേരെ ആക്രമണം
വീടിന്‍റെ ചുവരുകൾക്കും കേടുപാടുണ്ട്. പ്രദേശത്തെ പള്ളിയിൽ സംഘം ചേർന്ന് പ്രാർത്ഥന നടത്തിയതുമായി ബന്ധപ്പെട്ട് നേരത്തെ ഗഫൂർ നൽകിയ പരാതിയെത്തുടർന്ന് ലീഗ് പ്രവർത്തകരുമായി തർക്കമുണ്ടായിരുന്നു
കോഴിക്കോട്: ലോക്ക്ഡൗണിൽ പള്ളിയിൽ പ്രാർത്ഥന നടത്തിയതിനെതിരെ പരാതി നൽകിയതിന്‍റെ പേരിൽ കോഴിക്കോട് നാദാപുരത്ത് ഐഎൻഎൽ പ്രവർത്തകന്‍റെ വീടിന് തീവെച്ചതായി പരാതി. വീടിന് മുമ്പിൽ നിർത്തിയിട്ടിരുന്ന ജീപ്പ് കത്തി നശിച്ചു. എസ്‍ഡിപിഐയും മുസ്ലിം ലീഗുമാണ് അക്രമത്തിന് പിന്നിലെന്ന് ഉടമ ഗഫൂർ ആരോപിച്ചു.
നാദാപുരത്തിനടുത്ത് പേരോട് രാത്രി ഒരു മണിയോടെയാണ് സംഭവം നടന്നത്. ഐഎൻഎൽ പ്രവർത്തകൻ പുന്നോളി ഗഫൂറിന്റെ വീടിന്റെ മുന്നിൽ നിർത്തിയിട്ടിക്കുന്ന ജീപ്പിനാണ് തീയിട്ടത്. വീടിന്‍റെ ചുവരുകൾക്കും കേടുപാടുണ്ട്. പ്രദേശത്തെ പള്ളിയിൽ സംഘം ചേർന്ന് പ്രാർത്ഥന നടത്തിയതുമായി ബന്ധപ്പെട്ട് നേരത്തെ ഗഫൂർ നൽകിയ പരാതിയെത്തുടർന്ന് ലീഗ് പ്രവർത്തകരുമായി തർക്കമുണ്ടായിരുന്നു. തന്നെയും കുടുംബത്തെയും അപായപ്പെടുത്താനാണ് ശ്രമിച്ചതെന്ന് ഗഫൂർ പറഞ്ഞു. ഫയർഫോഴ്സെത്തിയാണ് തീ അണച്ചത്. നാദാപുരം പൊലീസ് കേസെടുത്തു. സംഭവത്തിൽ പങ്കില്ലെന്നാണ് ലീഗിന്റെ വിശദീകരണം. സർക്കാർ നിർദ്ദേശം ലംഘിച്ച് പള്ളി പ്രവർത്തിച്ചതിനെച്ചൊല്ലിയുള്ള പരാതി പോലീസ് വേണ്ടവിധം പരിഗണിച്ചില്ല എന്നും ആക്ഷേപമുണ്ട്.