കാട്ടാക്കടയിൽ രാത്രി വീട്ടിലേക്ക് മടങ്ങവേ അമ്മയ്ക്കും മകൾക്കും നേരെ ആക്രമണം
ബൈക്കിലെത്തിയ രണ്ട് യുവാക്കൾ ബബിതയോട് കൂടെ വരാൻ ആവശ്യപ്പെടുകയായിരുന്നു. ഇരുവരും എതിർത്തതോടെ യുവാക്കൾ മടങ്ങിയെങ്കിലും വീണ്ടും തിരികെയെത്തി മർദ്ദിക്കുകയായിരുന്നെന്ന് ബബിത പറയുന്നു.
തിരുവനന്തപുരം: കാട്ടാക്കടയിൽ രാത്രിയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അമ്മയ്ക്കും മകൾക്കും നേരെ ആക്രമണം. പൂവച്ചൽ സ്വദേശിനി ബബിതയ്ക്കും മകൾക്കും നേരെയാണ് ആക്രമണമുണ്ടായത്. കൂടെ വരാൻ ആവശ്യപ്പെട്ടായിരുന്നു മർദ്ദനമെന്ന് ബബിത പറഞ്ഞു. സംഭവത്തിൽ വിതുര സ്വദേശികളായ രണ്ട് യുവാക്കളെ കാട്ടാക്കട പൊലിസ് കസ്റ്റഡിയിൽ എടുത്തു.
ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ചൈൽഡ് ലൈനിൽ പരാതി നൽകി മടങ്ങുകയായിരുന്നു ബബിതയും മകളും. കാട്ടാക്കടയിൽ നിന്നും പൂവച്ചലിലേക്ക് ബസ് ഇല്ലാത്തതിനാൽ കാൽ നടയായി പോകുമ്പോഴായിരുന്നു ആക്രമണം. ബൈക്കിലെത്തിയ രണ്ട് യുവാക്കൾ ബബിതയോട് കൂടെ വരാൻ ആവശ്യപ്പെടുകയായിരുന്നു. ഇരുവരും എതിർത്തതോടെ യുവാക്കൾ മടങ്ങിയെങ്കിലും വീണ്ടും തിരികെയെത്തി മർദ്ദിക്കുകയായിരുന്നെന്ന് ബബിത പറയുന്നു.
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കാട്ടാക്കട പൊലിസിൽ വിവരമറിയിച്ചത്. ബബിതയും മകളും ആദ്യം കാട്ടാക്കട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. സംഭവത്തിൽ പിടിയിലായ വിതുര സ്വദേശികളായ രണ്ട് യുവാക്കൾ മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇവരുടെ ബൈക്കും പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്.