കാഴ്ചപരിമിതി ഇല്ലാത്തയാളാണ് സുനിൽകുമാർ എന്നാണ് പ്രാഥമിക റിപ്പോർട്ട്. വീണ്ടും സുനിലിനെ വിസ്തരിക്കുമോ, അതോ കോടതിയെ കബളിപ്പിച്ചതിന് കേസ് എടുക്കാൻ നിർദേശിക്കുമോ എന്നതാണ് ആകാംക്ഷ
പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ കൂറുമാറിയ ഇരുപത്തിയാമ്പതാം സാക്ഷി സുനിൽകുമാറിന്റെ നേത്ര പരിശോധനാ ഫലം ഇന്ന് കോടതിയിൽ ഹാജരാക്കും. വിസ്താരം കഴിഞ്ഞെങ്കിലും സുനിലിനോട് ഇന്നും ഹാജരാകണമെന്ന് മണ്ണാർക്കാട് എസ്‍സി എസ്‍ടി കോടതി നിർദേശിച്ചിട്ടുണ്ട്. ഇന്നലെ വിചാരണയ്ക്കിടെ, മധുവും സുനിലും പ്രതികളും ഉൾക്കൊള്ളുന്ന ദൃശ്യങ്ങൾ പ്രദർശിപ്പിച്ചപ്പോൾ, ഒന്നും കാണുന്നില്ലെന്ന് സുനിൽ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിചാരണ കോടതി സാക്ഷിയുടെ കാഴ്ച ശക്തി പരിശോധിക്കാൻ ഉത്തരവിട്ടത്. കാഴ്ചപരിമിതി ഇല്ലാത്തയാളാണ് സുനിൽകുമാർ എന്നാണ് പ്രാഥമിക റിപ്പോർട്ട്. ഈ റിപ്പോർട്ട് ഇന്ന് കോടതിക്ക് കൈമാറും. വീണ്ടും സുനിലിനെ വിസ്തരിക്കുമോ, അതോ കോടതിയെ കബളിപ്പിച്ചതിന് കേസ് എടുക്കാൻ നിർദേശിക്കുമോ എന്നതാണ് ആകാംക്ഷ. അതേസമയം കേസിൽ സാക്ഷി വിസ്താരം ഇന്നും തുടരും. 32 മുതൽ 35 വരെയുള്ള സാക്ഷികളെയാണ് ഇന്ന് വിസ്തരിക്കും. മുപ്പത്തി രണ്ടാം സാക്ഷി മനാഫ്, മുപ്പത്തിമൂന്നാം സാക്ഷി രഞ്ജിത്ത്, മുപ്പത്തിനാലാം സാക്ഷി മണികണ്ഠൻ, മുപ്പത്തിയഞ്ചാം സാക്ഷി അനൂപ് എന്നിവരുടെ വിസ്താരമാണ് നിശ്ചയിച്ചിരിക്കുന്നത്. കേസിൽ ഇതുവരെ 16 സാക്ഷികൾ കൂറുമാറിയിട്ടുണ്ട്. 31 സാക്ഷികളുടെ വിസ്താരമാണ് പൂർത്തിയായത്. കേസിലാകെ 122 സാക്ഷികളാണുള്ളത്.
അട്ടപ്പാടി മധു കൊലക്കേസ്: കൂറുമാറ്റം തുടരുന്നു, 29-ാം സാക്ഷിയും കൂറുമാറി
മധുവിനെ പ്രതികൾ പിടിച്ചു കൊണ്ടുവരുന്നതും കള്ളൻ എന്ന് പറഞ്ഞ് ദൃശ്യങ്ങൾ പകർത്തുന്നതും കണ്ടുവെന്നായിരുന്നു സുനിൽകുമാർ ആദ്യം പൊലീസിന് നൽകിയ മൊഴി. എന്നാൽ ഈ മൊഴി കോടതിയിൽ സുനിൽ തിരുത്തി. ഇതോടെ, പ്രോസിക്യൂഷൻ ആ ദിവസത്തെ വീഡിയോ ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും കോടതി അനുമതി നൽകുകയും ചെയ്തു. മധുവിനെ പ്രതികൾ പിടിച്ചു കൊണ്ടുവരുന്നതും മര്‍ദ്ദിക്കുന്നതുമാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. സാക്ഷിയായ സുനിൽ കുമാര്‍ നോക്കി നിൽക്കുന്നതും വീഡിയോയിൽ വ്യക്തമായിരുന്നു. എന്നാൽ ഇതോടെ തനിക്ക് കാഴ്ചക്ക് കുറവുണ്ടെന്നും ഒന്നും കാണുന്നില്ലെന്നുമായിരുന്നു സാക്ഷി കോടതിയെ അറിയിച്ചത്. പിന്നാലെ ഇടപെട്ട കോടതി ഇയാളുടെ കാഴ്ച പരിശോധിച്ച് റിപ്പോര്‍ട്ട് നൽകണമെന്ന് ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് പാലക്കാട് ആശുപത്രിയിൽ വെച്ച് പരിശോധന നടന്നത്. അതിനിടെ കോടതിയിൽ മൊഴിമാറ്റിയതിന് പിന്നാലെ വനംവാച്ചറായ സുനിൽ കുമാറിനെ വനംവകുപ്പ് പിരിച്ചു വിട്ടു.
