വിചാരണ പുനരാരംഭിച്ചതിന് പിന്നാലെ, ഇന്ന് ഒരു സാക്ഷി കൂടി കൂറുമാറി. ഇരുത്തിയേഴാം സാക്ഷി സെയ്തലവിയാണ് ഇന്ന് കൂറുമാറിയത്.
പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ സാക്ഷികളുടെ കൂറുമാറ്റം തുടരുന്നു. വിചാരണ പുനരാരംഭിച്ചതിന് പിന്നാലെ, ഇന്ന് ഒരു സാക്ഷി കൂടി കൂറുമാറി. ഇരുത്തിയേഴാം സാക്ഷി സെയ്തലവിയാണ് ഇന്ന് കൂറുമാറിയത്. ഇതോടെ വിചാരണയ്ക്കിടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം 14 ആയി. അതേസമയം രണ്ട് സാക്ഷികൾ ഇന്ന് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. സാക്ഷികളായ വിജയകുമാർ, രാജേഷ് എന്നിവരാണ് മൊഴിയിൽ ഉറച്ചു നിന്നത്. ഇരുപത്തിയഞ്ചാം സാക്ഷിയാണ് വിജയകുമാർ. രാജേഷ് ഇരുപത്തിയാറാം സാക്ഷിയും.
പ്രതികൾ സാക്ഷികളെ സ്വാധീനിച്ചതിലൂടെ ഹൈക്കോടതി അനുവദിച്ച ജാമ്യ ഉപാധി ലംഘിച്ചെന്ന് കാട്ടി പ്രോസിക്യൂഷൻ മണ്ണാർക്കാട് എസ്‍സി - എസ്‍ടി കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിച്ച കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കി. കേസിലെ പതിനാറിൽ 12 പ്രതികളുടെ ജാമ്യമാണ് മണ്ണാർക്കാട് എസ്‍സി-എസ്‍ടി കോടതി റദ്ദാക്കിയത്. പിന്നീട് ഹൈക്കോടതി ഈ ഉത്തരവ് സ്റ്റേ ചെയ്തു. പ്രതികൾക്ക് ജാമ്യം നൽകിയ ഹൈക്കോടതി വിധി പുനഃപരിശോധിക്കാനോ തിരുത്താനോ കീഴ്ക്കോടതികൾക്ക് അനുവാദമില്ലെന്ന് ചൂണ്ടികാട്ടിയിരുന്നു ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ നടപടി. ഇക്കാര്യത്തിലെ നിയമപ്രശ്നം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അട്ടപ്പാടി മധുകൊലക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണ കോടതി ഉത്തരവിന് ഇടക്കാല സ്റ്റേ
ജാമ്യം റദ്ദാക്കിയുള്ള വിചാരണ കോടതി ഉത്തരവ് റദ്ദാക്കപ്പെട്ടതിന് പിന്നാലെ വീണ്ടും കൂറുമാറ്റം ഉണ്ടായത് മധുവിന്റെ കുടുംബത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. പ്രതികൾ ജാമ്യത്തിൽ തുടർന്നാൽ വിചാരണ അട്ടിമറിക്കപ്പെടുമെന്ന പ്രോസിക്യൂഷൻ ആരോപണം ശരിവയ്ക്കുന്നതാണ് വിചാരണ കോടതിയിൽ ഇന്നുണ്ടായ നടപടികൾ. കേസിൽ വിചാരണ വേഗത്തിലാക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നെങ്കിലും തുടർ കൂറുമാറ്റവും പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ നിലപാടും തിരിച്ചടിയായിട്ടുണ്ട്.
'കുടുംബത്തിന് നീതി കിട്ടുമെന്നാണ് പ്രതീക്ഷ'; അട്ടപ്പാടിയിലെ മധുവിന്‍റെ കുടുംബത്തെ സന്ദർശിച്ച് ഗവർണർ
അട്ടപ്പാടിയിൽ ആദിവാസികൾക്കൊപ്പം ഓണാഘോഷത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ മധുവിന്റെ കുടുംബത്തെ സന്ദർശിച്ചിരുന്നു. ചിണ്ടക്കി പഴയൂരിലെ വീട്ടിലെത്തി ആരിഫ് മുഹമ്മദ് ഖാൻ മധുവിന്‍റെ അമ്മയെ സന്ദർശിച്ചത്. മധുവിന്‍റെ കുടുംബത്തിന് നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ഗവർണർ പ്രതികരിച്ചു. ഗവർണറുടെ സന്ദർശനം നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് ഊർജം നൽകുന്നുവെന്ന് സഹോദരി സരസു മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോള്‍ നേരിടുന്ന ഭീഷണിയും, അഭിഭാഷകന് പണം നൽകാത്ത കാര്യവും ഗവർണറോട് സൂചിപ്പിച്ചുവെന്ന് മധുവിന്‍റെ കുടുംബം പ്രതികരിച്ചു.
