തിരുവോണ ദിനത്തിൽ അട്ടപ്പാടി ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാർ അവധിയെടുത്തതിനെ തുടർന്ന് അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരന് ചികിത്സ വൈകി. ആംബുലൻസ് ലഭിക്കാൻ വൈകിയതോടെ കുട്ടിയെ രണ്ട് മണിക്കൂറോളം വൈകിയാണ് കോട്ടത്തറ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ നാട്ടുകാർക്കിടയിൽ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
പാലക്കാട്: തിരുവോണ ദിനത്തിൽ ഡോക്ടർമാർ കൂട്ടത്തോടെ അവധിയെടുത്തതിനെ തുടർന്ന് അട്ടപ്പാടി ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ ലഭിക്കാതെ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി. അപസ്മാര ബാധയെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, അത്യാഹിത വിഭാഗത്തിലടക്കം ചികിത്സ നൽകാൻ ഡോക്ടർമാർ ആരും തന്നെ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് കുടുംബം പരാതിപ്പെടുന്നു.
ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവർ ഇല്ലാതിരുന്നതും പ്രതിസന്ധിയുടെ ആഘാതം കൂട്ടി. ഒടുവിൽ കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടത്തറ ട്രൈബൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും ആംബുലൻസ് സർവീസ് ലഭിക്കാൻ ഏറെ വൈകി. തുടർന്ന് രണ്ട് മണിക്കൂറോളം വൈകിയാണ് കുട്ടിയെ ഐ.സി.യു ആംബുലൻസിൽ കോട്ടത്തറ ആശുപത്രിയിൽ എത്തിക്കാനായത്.
അടിയന്തര ചികിത്സ അത്യാവശ്യമായ ഘട്ടത്തിൽ ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നുണ്ടായ ഗുരുതരമായ വീഴ്ചയ്‌ക്കെതിരെ നാട്ടുകാരിലും രോഗികളുടെ ബന്ധുക്കളിലും ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് അട്ടപ്പാടിയിലുള്ളവരുടെ ആവശ്യം.


