'ആരോഗ്യപ്രവർത്തകരെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമം', കൊവിഡ് പ്രതിരോധം തകർത്തത് ആൾക്കൂട്ടസമരമെന്നും മന്ത്രി
ആരോഗ്യപ്രവർത്തകർ ശരിയല്ലാത്ത പെരുമാറ്റം കാണിച്ചാൽ നടപടി ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനിടെ രാഷ്ട്രീയ പ്രേരിതമായി ആരോഗ്യപ്രവർത്തകരെ ഉപയോഗിക്കാനുള്ള ശ്രമങ്ങളുണ്ടായെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ഏഷ്യാനെറ്റ് ന്യൂസിനോട്. മാസങ്ങളോളമായി വലിയ പ്രവർത്തനങ്ങളാണ് ആരോഗ്യപ്രവർത്തകർ നടത്തുന്നത്. എന്നാൽ അതിനിടയിൽ ആരോഗ്യപ്രവർത്തകരെ രാഷ്ട്രീയ പ്രേരിതമായി ഉപയോഗിക്കാനുള്ള ശ്രമങ്ങളുണ്ടായി. ഈ ശ്രമങ്ങൾക്കെല്ലാം അൽപ്പായുസ് മാത്രമേയുള്ളു. ആരോഗ്യ ആരോഗ്യപ്രവർത്തകർ ശരിയല്ലാത്ത പെരുമാറ്റം കാണിച്ചാൽ നടപടി ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ലോക്ഡൌണ് പിൻവലിച്ചതിന് പിന്നാലെ സംസ്ഥാനത്തേക്ക് ആളുകളെത്താൻ തുടങ്ങി. എന്നാൽ കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തകരാൻ കാരണം ആൾക്കൂട്ട സമരങ്ങളാണെന്നും ആരോഗ്യമന്ത്രി ആരോപിച്ചു. ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കിയപ്പോൾ ഉമിനീരിലൂടെ രോഗം പടർന്നതാണ് തിരിച്ചടിയായത്. രോഗം കൂടുതൽ പേരിലേക്ക് പകരാൻ ഇത് കാരണമായെന്നും മന്ത്രി പ്രതികരിച്ചു.