Ansi Kabeer| മോഡലുകളെ ഓഡി കാറിൽ പിന്തുടർന്ന സൈജു തങ്കച്ചൻ ഹൈക്കോടതിയിൽ, മുൻകൂർ ജാമ്യാപേക്ഷ നൽകി
''കാറിനെ പിന്തുടർന്നതാണ് അപകടത്തിനു കാരണമെന്ന അബ്ദുൾ റഹ്മാന്റെ മൊഴി തെറ്റാണെന്നും മദ്യപിച്ച് വാഹമോടിക്കേണ്ടതില്ലെന്ന് ഉപദേശിക്കുക മാത്രമാണ് താൻ ചെയ്തതെന്നുമാണ് സൈജുവിന്റെ വാദം''.
കൊച്ചി: മുൻ മിസ് കേരള അൻസി കബീർ (ansi kabeer) അടക്കം മൂന്ന് പേർ കാറപകടത്തിൽ (car accident)മരിച്ച കേസിൽ, ഓഡി കാറിൽ (audi car)മോഡലുകളെ പിന്തുടർന്ന സൈജു തങ്കച്ചൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. മോഡലുകളുടെ വാഹനത്തെ പിന്തുടർന്നിട്ടില്ലെന്നും മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ തന്നെ പ്രതി ചേർത്ത് അറസ്റ്റിന് ശ്രമിക്കുകയാണെന്നാണ് സൈജു ജാമ്യാപേക്ഷയിൽ പറയുന്നത്.
''മോഡലുകളുടെ വാഹനത്തെ പിന്തുടർന്നിട്ടില്ല. അവർ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവർ മദ്യപിച്ച് വാഹനമോടിച്ചതാണ് മരണത്തിനിടയാക്കിയ അപകടം ഉണ്ടാകാൻ കാരണം. കാറിനെ പിന്തുടർന്നതാണ് അപകടത്തിനു കാരണമെന്ന അബ്ദുൾ റഹ്മാന്റെ മൊഴി തെറ്റാണെന്നും മദ്യപിച്ച് വാഹമോടിക്കേണ്ടതില്ലെന്ന് ഉപദേശിക്കുക മാത്രമാണ് താൻ ചെയ്തതെന്നുമാണ് സൈജുവിന്റെ വാദം.
ഔഡി കാർ ചേസ് ചെയ്തത് കൊണ്ടാണ് അപകടം ഉണ്ടായതെന്ന ചികിത്സയിൽ കഴിയുന്ന വാഹനമോടിച്ച ഡ്രൈവർ അബ്ദുൽ റഹ്മാന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ നേരത്തെ സൈജുവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. മോഡലുകൾ സഞ്ചരിച്ച കാറിന് പിറകെ, ഓഡി കാർ പായുന്ന സിസിടിവി ദൃശ്യങ്ങളും, അപകട ശേഷം നിമിഷങ്ങൾക്കുള്ളിൽ ഓഡി കാർ തിരികെ അപകടസ്ഥലത്തെത്തുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇടപ്പള്ളിയിൽ എത്തിയ ശേഷമാണ് കാർ തിരികെ വന്നത്. കാറിൽ നിന്ന് ഒരാള്‍ ഇറങ്ങുന്ന ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. ഇരു സംഘവും മത്സരയോട്ടം നടത്തിയതാണോ അതോ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന സംശയമാണ് പൊലീസിനുള്ളത്.
നമ്പർ 18 ഹോട്ടലിലെ വിഐപികൾ ആരൊക്കെ
അതിനിടെ ഹോട്ടലിലെ നിശാപാർട്ടിയിൽ പങ്കെടുത്തവരെ ചോദ്യം ചെയ്യുകയാണ്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. കേസിൽ നിർണ്ണായകമായ ഹാർഡ് ഡിസ്‌ക് (hard disk) നശിപ്പിച്ചതിന് ഹോട്ടൽ 18 ഉടമ റോയി വയലാട്ടിനെ അടക്കം ആറ് പേരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബാക്കി അഞ്ച് പേർ ഹോട്ടലിലെ ജീവനക്കാരാണ്. അൻസിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ഹോട്ടലുടമ റോയി വയലാട്ടിനെ സംശയിക്കുന്നുണ്ടെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നുണ്ട്. അപകടം നടന്ന രാത്രിയിലെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ റോയിയുടെ നിർദേശപ്രകാരം ജീവനക്കാർ നശിപ്പിച്ചെന്ന വിവരം ദുരൂഹത ഇരട്ടിപ്പിക്കുന്നുവെന്നും പരാതിയിലുണ്ട്. മകളും സംഘവും സഞ്ചരിച്ച കാറിനെ മറ്റൊരു വാഹനം പിന്തുടർന്നത് എന്തിനാണെന്ന് അറിയണമെന്നും കുടുബം ആവശ്യപ്പെട്ടു.
നവംബർ ഒന്നിന് പുലർച്ചെ ഒരു മണിയോടെ എറണാകുളം ബൈപ്പാസിൽ വൈറ്റിലയ്ക്ക് അടുത്ത് വെച്ചുണ്ടായ അപകടത്തിലാണ് മുൻ മിസ് കേരള അൻസി കബീറും രണ്ട് സുഹൃത്തുക്കളും മരിച്ചത്. ഫോർട്ട് കൊച്ചിയിലെ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച കാർ മുന്നിൽ പോകുകയായിരുന്ന ബൈക്കിൽ തട്ടി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് മരത്തിൽ ഇടിച്ച് തകരുകയായിരുന്നു.
അപകടത്തിൽ കാർ പൂർണ്ണമായി തകർന്നുപോയി. അപകട സ്ഥലത്ത് വെച്ച് തന്നെ അൻസി കബീറും, സുഹൃത്ത് അഞ്ജന ഷാജനും മരിച്ചു. കാറിലുണ്ടായിരുന്ന മുഹമ്മദ് ആഷിഖിനേയും അബ്ദുൾ റഹ്മാനേയും ആശുപത്രിയിലേക്ക് മാറ്റി. അതീവ ഗുരുതരാവസ്ഥയിലായിരുന്ന മുഹമ്മദ് ആഷിക് പിന്നീട് മരിച്ചു. അപകടത്തിൽപെട്ട ബൈക്ക് യാത്രക്കാരന് നിസ്സാര പരുക്ക് മാത്രമാണുണ്ടായത്.