Asianet News MalayalamAsianet News Malayalam

'അതിനിർണായകം ഓഗസ്റ്റ്'; സംസ്ഥാനത്ത് എട്ട് ദിവസത്തിനിടെ 9507 കൊവിഡ് രോഗികൾ

സംസ്ഥാനത്ത് കോവിഡ് കേസുകൾ പാരമ്യത്തിലെത്തുമെന്ന് കണക്കാക്കിയ ഓഗസ്റ്റിൽ എട്ട് ദിവസത്തിനിടെ മാത്രം രോഗം ബാധിച്ചത് 9507 പേർക്ക്

August is crucial 9507 Covid patients and 33 official deaths in eight days
Author
Kerala, First Published Aug 9, 2020, 7:16 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ പാരമ്യത്തിലെത്തുമെന്ന് കണക്കാക്കിയ ഓഗസ്റ്റിൽ എട്ട് ദിവസത്തിനിടെ മാത്രം രോഗം ബാധിച്ചത് 9507 പേർക്ക്. ഈ ദിവസങ്ങളിൽ 33 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചപ്പോൾ, വിവിധ കാരണങ്ങളാൽ പട്ടികയിൽ നിന്നൊഴിവാക്കിയ 26 മരണങ്ങൾ വേറെയുമുണ്ട്. ലോക്ക്ഡൗണിലും തിരുവനന്തപുരം അഞ്ചുതെങ്ങിൽ മാത്രം മൂന്ന് ദിവസത്തിനിടെ ഉണ്ടായത് 302 രോഗികളാണ്.

കൊവിഡിൽ ഓഗസ്റ്റ് മാസം നിർണായകമാവുമെന്നാണ് മുന്നറിയിപ്പുകൾ. ഓഗസ്റ്റിലേക്ക് കടന്നപ്പോൾ പ്രതിദിന കേസ് ആയിരത്തിന് താഴെ നിന്നത് ഒരുദിവസം മാത്രം. എട്ട് ദിവസത്തിനിടെ 9507 കൊവിഡ് രോഗികൾ. അതിൽ 2333ഉം തിരുവനന്തപുരം ജില്ലയിൽ. സമ്പർക്കത്തിലൂടെ മാത്രം വ്യാപനമെന്ന സ്ഥിതി. ലോക്ക്ഡൗണിലും ജില്ലയിൽ വ്യാപനം കുറയുന്നില്ലെന്ന് മാത്രമല്ല, ക്ലസ്റ്ററുകളിൽ രോഗികളുടെ എണ്ണം വർധിക്കുകയാണ്. 

അഞ്ചുതെങ്ങിൽ മൂന്ന് ദിവസത്തിനിടെ 302 പേർക്ക് രോഗം ബാധിച്ചു. ലോക്ക്ഡൗൺ ഒരു മാസം പിന്നിട്ടിട്ടും സ്ഥിതിയിൽ മാറ്റമില്ലാത്തത് ആശങ്ക വർധിപ്പിക്കുന്നു. രോഗം കൂടന്നുതിനൊപ്പം മരണസംഖ്യയിലും വർധന. എട്ട് ദിവസത്തിനിടെ 33 മരണങ്ങളാണ് സംസ്ഥാനത്ത് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. അതേസമയം വിവിധ കാരണങ്ങളാൽ 26 മരണങ്ങളെ സംസ്ഥാന സർക്കാർ പട്ടികയിൽ നിന്ന് ഒവിവാക്കിയിട്ടുമുണ്ട്.

ഇതുസംബന്ധിച്ച ഭിന്നാഭിപ്രായം ആരോഗ്യപ്രവർത്തകർക്കിടയിൽ ശക്തമാണ്. സംസ്ഥാനത്താകെ ഇതുവരെ മരണം 106 ആയി. ഒഴിവാക്കിയത് 40 മരണങ്ങൾ. രോഗമുക്തിയും ഉയർന്നിട്ടുണ്ട്. എട്ട് ദിവസത്തിനിടെ 7839 പേർ രോഗമുക്തി നേടി. പ്രതിദിനം 18,000 കേസുകൾ വരെയാകാമെന്ന മുന്നറിയിപ്പുകൾ നിലനിൽക്കെയാണ് ഈ കണക്കുകൾ എന്നതാണ് ശ്രദ്ധേയം. സെപ്തംബർ പകുതിയോടെ കുറഞ്ഞുതുടങ്ങുമെന്ന വിലയിരുത്തലകളുമുണ്ട്. സംസ്ഥാനത്തിന് വരുംദിവസങ്ങൾ അതീവ നിർണായകമെന്ന് ചുരുക്കം.

Follow Us:
Download App:
  • android
  • ios