ബസ് സ്റ്റോപ്പിൽ നിന്ന് യാത്രക്കാരെ കയറ്റിയതിൻ്റെ പേരിൽ ബസ് ജീവനക്കാർ മർദ്ദിച്ച ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു

മലപ്പുറം: കോഡൂരിൽ ബസ് ജീവനക്കാർ ആക്രമിച്ച ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. മാണൂർ സ്വദേശി അബ്ദുൾ ലത്തീഫാണ് മരിച്ചത്. വടക്കേമണ്ണയിലെ ബസ് സ്റ്റോപ്പിൽ നിന്ന് ബസെത്തുന്നതിന് മുൻപ് ആളെ കയറ്റിയതാണ് ആക്രമണത്തിന് കാരണം. മഞ്ചേരിയിൽ നിന്നും തിരൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ജീവനക്കാർ ആണ് മർദിച്ചത്. സംഭവത്തിൽ ബസ് ജീവനക്കാരായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഓട്ടോറിക്ഷ പിന്തുടർന്ന ബസ് ജീവനക്കാർ വാഹനം തടഞ്ഞു നിർത്തിയാണ് അബ്ദുൾ ലത്തീഫിനെ മർദ്ദിച്ചതെന്നാണ് വിവരം. സംഭവത്തിന് ശേഷം സ്വയം ഓട്ടോറിക്ഷ ഓടിച്ച് ആശുപത്രിയിലേക്ക് പോയ ഇദ്ദേഹം ആശുപത്രിയിലെത്തിയതും കുഴഞ്ഞുവീണു. പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. മരണ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് കേസെടുക്കും. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഇന്നലെയും താനൂരിൽ സമാനമായ രീതിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ ബസ് ജീവനക്കാർ മർദ്ദിച്ചിരുന്നു.