'പിണറായിക്ക് ചിറ്റമ്മ നയം', ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാത്തതിനെതിരെ ബി.ഗോപാലകൃഷ്ണൻ
ശ്രീജേഷിന് വരവേൽപ്പും അവാർഡും സർക്കാർ നൽകിയില്ലെങ്കിൽ ബിജെപി മുൻകൈയ്യെടുത്ത് അതു നൽകുമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
തൃശ്ശൂർ: ഒളിംപ്യൻ പി.ആർ.ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാൻ വൈകുന്നതിൽ സർക്കാരിനെതിരെ രൂക്ഷവിമർനവുമായി ബിജെപി. ഒളിംപിക്സിലെ മലയാളി സാന്നിധ്യത്തെ കേരള സർക്കാർ അപമാനിക്കുകയും അവഗണിക്കുകയും ചെയ്യുകയാണെന്നും ശ്രീജേഷിനെ കേരള സർക്കാർ ഇതു വരെ ആദരിച്ചില്ലെന്നും എന്നാൽ മറ്റു സംസ്ഥാന സർക്കാരുകൾ ശ്രീജേഷിന് പുരസ്‌കാരം പ്രഖ്യാപിച്ചെന്നും ബി.ഗോപാലകൃഷ്ണൻ പറഞ്ഞു.
ശ്രീജേഷിന് ആദ്യം പുരസ്കാരം പ്രഖ്യാപിക്കേണ്ടത് കേരളമാണ്. എന്നാൽ പിണറായിക്ക് ശ്രീജേഷിനോട് ചിറ്റമ്മ നയമാണ്. പിണറായിക്ക് മത രാഷ്ട്രീയ തിമിരമാണെന്നും ശ്രീജേഷിനോട് ജുനൈദ് ഫോബിയ ആണെന്നും പറഞ്ഞ ഗോപാലകൃഷ്ണൻ സിപിഎമ്മുകാർക്ക് ചൈന ജയിക്കുന്നതിലാണ് സന്തോഷമെന്നും ശ്രീജേഷിനെ അവഗണിക്കുന്നതിന് പിന്നിൽ ഹിഡൻ അജണ്ടയാണെന്നും ആരോപിച്ചു.
ശ്രീജേഷിന് വരവേൽപ്പും അവാർഡും സർക്കാർ നൽകിയില്ലെങ്കിൽ ബിജെപി മുൻകൈയ്യെടുത്ത് അതു നൽകുമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. പിആർ ശ്രീജേഷിന് അഞ്ച് കോടി രൂപ നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാവണം. ശ്രീജേഷ് ഹിന്ദു നാമധാരി ആയതു കൊണ്ടാണ് അവാർഡ് കൊടുക്കാത്തത് എന്നാണ് ഇപ്പോൾ പറയാനാവുന്നതെന്നും ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona