കാട്ടിലൂടെ റോഡ് പണിയേണ്ടതിനാൽ, വനംവകുപ്പിൻ്റെ സഹകരണത്തോടെ, തുടർനപടികൾ ഉണ്ടാകുമെന്ന് മന്ത്രി റിയാസ് നിയമസഭയെയും അറിയിച്ചു

കൽപ്പറ്റ: പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ പാതയുടെ നിർമാണത്തിന് 250 കോടി രൂപ ചെലവ് വരുമെന്ന് പൊതുമരാമത്ത് വകുപ്പ്. വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനയിലാണ് ചെലവ് വിവരമുള്ളത്. കാട്ടിലൂടെ റോഡ് പണിയേണ്ടതിനാൽ, വനംവകുപ്പിൻ്റെ സഹകരണത്തോടെ, തുടർനപടികൾ ഉണ്ടാകുമെന്ന് മന്ത്രി റിയാസ് നിയമസഭയെയും അറിയിച്ചു.

ഒ.ആർ. കേളു എംഎൽഎയുടെ സബ്മിഷനിലാണ് ബദൽ പാത സംബന്ധിച്ച ചോദ്യമുള്ളത്. എന്നാൽ ബദൽ പാത സംബന്ധിച്ച് എംഎൽഎയുടെ മാത്രം ചോദ്യമല്ല ഇത് വയനാട്ടുകാരുടെ മുഴുവൻ ചോദ്യമാണിത്. ചുരത്തിനൊരു ബദൽ വഴിവെട്ടാമോ എന്ന പഴക്കമുള്ള ചോദ്യം. ഉത്തരങ്ങളിൽ ഇടയ്ക്ക് പുതുമയുണ്ടെന്ന ആശ്വാസം മാത്രമാണ് പക്ഷേ വയനാട്ടുകാർക്കുള്ളത്.

പടിഞ്ഞാറത്തറ പൂഴിത്തോട് ചുരമില്ലാ പാതയാണ് ബദൽ പാതകളിലെ ഏറ്റവും മികച്ച പാതയെന്ന് പറയാവുന്നത്. 250 കോടി രൂപ നിർമാണച്ചെലവ് വരുമെന്നാണ് കണക്ക്. വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന പൂർത്തിയായിരുന്നു. റിപ്പോർട്ട് കഴിഞ്ഞ ദിവസം ചീഫ് എഞ്ചിനീയർക്കും സമർപ്പിച്ചു. നിർമാണച്ചെലവിൻ്റെ 20 ശതമാനം എങ്കിലും ഇത്തവണത്തെ ബജറ്റിൽ വകയിരുത്തുമെന്നാണ് പ്രതീക്ഷ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം